
തിരുവനന്തപുരം: അമ്മയെ തെരുവിൽ ഉപേക്ഷിച്ച് മകൾ. നെറ്റിയിലും മൂക്കിൽ ചോരയുമായി റോഡിൽ അലഞ്ഞു നടന്ന അമ്മയ്ക്ക് രക്ഷകനായത് ബക്രീദിന് സുഹൃത്തിന്‍റെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായി പോയ യുവാവ്. വൃദ്ധയുടെ മകളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ യുവാവിന് ലഭിച്ച മറുപടി അമ്മ ചത്താൽ അത്രയും സന്തോഷം എന്നത്. ഒടുവിൽ പൊലീസ് ഇടപെടലിൽ അമ്മയെ മകൾ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.
വഞ്ചിയൂർ സ്വദേശിയും കോവളം നീലകണ്ഠ റിസോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ കൃഷ്ണ എന്ന 23 വയസുകാനാണ് തനിക്ക് ഇന്നുണ്ടായ അനുഭവം ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെയ്ക്കുന്നത്. ബക്രീദ് ദിനത്തിൽ തിരുവനന്തപുരം വെള്ളായണിയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായി പോകുകയായിരുന്നു രോഹൻ കൃഷ്ണ.
ഈ സമയത്താണ് മൂക്കിൽ നിന്ന് ചോരയൊലിപ്പിച്ച് നെറ്റിയിൽ മുറിവുകളുള്ള 85 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു സ്ത്രീയെ രോഹൻ കാണുന്നത്. ഉടനെ വൃദ്ധയുടെ അടുത്ത് എത്തി രോഹൻ കര്യങ്ങൾ അന്വേഷിച്ചു. കമലമ്മ എന്നാണ് വൃദ്ധ രോഹനോട് പേര് പറഞ്ഞത്. ബാലരാമപുരം വഴുമുക്ക് സ്വദേശിനിയാണ്.
മകൾ വീട്ടിൽ നിന്ന് ഇറക്കി വിട്ടത് ആണെന്നും നിലത്ത് വീണ് മുഖത്ത് പരിക്ക് ഏറ്റത് ആണെന്നും വൃദ്ധ രോഹനോട് പറഞ്ഞു. വൃദ്ധയുടെ പക്കൽ നിന്ന് മകളുടെ ഫോൺ നമ്പർ വാങ്ങി രോഹൻ ബന്ധപ്പെട്ടു. അമ്മയുടെ അവസ്ഥ പറഞ്ഞു വീട്ടിൽ കൊണ്ട് ആക്കാം എന്ന് പറഞ്ഞ രോഹനോട് വൃദ്ധയുടെ മകളുടെ മറുപടി ഇങ്ങനെയായിരുന്നു, "എവ്ടേലും കൊണ്ട് പോയി തള്ളിക്കോ, ഈ തള്ളയെ നോക്കാൻ എനിക്ക് വയ്യ, അവർ ചത്ത് കിട്ടിയാൽ അത്രേം സന്തോഷം". എന്നത് ആയിരുന്നു.
ഇത് കേട്ട് തന്‍റെ കണ്ണുകൾ നിറഞ്ഞു എന്ന് രോഹൻ പറയുന്നു. എന്നാൽ വൃദ്ധയ്ക്ക് അർഹമായ പരിചരണം നൽകാതെ അവരെ ഉപേക്ഷിക്കാൻ കഴിയില്ല എന്ന് രോഹൻ വൃദ്ധയുടെ മകളോട് പറഞ്ഞു. തുടർന്ന് രോഹൻ നേമം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ഉടനെ പൊലീസ് സംഘവും സ്ഥലത്തെത്തി. ഇവർ രോഹനിൽ നിന്നും വൃദ്ധയിൽ നിന്നും കര്യങ്ങൾ ചോദിച്ച് അറിഞ്ഞ ശേഷം വൃദ്ധയുടെ മകളെ ഫോണിൽ വിളിച്ചു. എന്നാൽ വൃദ്ധയെ വീട്ടിലേക്ക് കൊണ്ട് പോകാൻ കഴിയില്ല എന്ന മറുപടിയാണ് മകൾ പൊലീസിനോടും പറഞ്ഞത്.
ഈ സമയത്ത് ആ വൃദ്ധയുടെ മുഖത്ത് നിസ്സഹായത താൻ കണ്ടുവെന്നും ഇക്കാലത്ത് ഇത് നമുക്ക് ചുറ്റും നടക്കുന്ന ഒരു സാധാരണ കാര്യമാണെങ്കിലും "അവിശ്വസനീയമായത്" എന്താണെന്ന് തനിക്ക് ഇന്ന് മനസ്സിലായി എന്നും രോഹൻ കൃഷ്ണ പറയുന്നു. പൊലീസ് നിയമ നടപടികളിലേക്ക് നീങ്ങും എന്ന് മുന്നറിയിപ്പ് നൽകിയതോടെ സ്റ്റേഷനിൽ എത്തിച്ച അമ്മയെ മകൾ എത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി എന്ന് പൊലീസ് പറഞ്ഞു.
ഇന്ന് ആ വൃദ്ധയ്ക്ക് വേണ്ടി മറ്റൊന്നും ചെയ്യാൻ കഴിയാത്തതിൽ താൻ അസ്വസ്ഥനാണ് പക്ഷേ ഒരു ദിവസം, താൻ ഒരു വിജയകരമായ ബിസിനസുകാരനായി മാറിയാൽ, മക്കളാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കൾ ഒരു വൃദ്ധസദനം പണിയുമെന്ന് സ്വയം പ്രതിജ്ഞ ചെയ്യുന്നു എന്ന് രോഹൻ കൃഷണ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam