
തൃശൂർ: ഇരിഞ്ഞാലക്കുട മൂര്‍ക്കനാട് ഇരട്ടക്കൊലപാതകക്കേസ്സില്‍ ഒളിവിലായിരുന്ന പ്രതിയെ ബെംഗളൂരുവില്‍ നിന്നും പിടികൂടി. കരുവന്നൂര്‍ സ്വദേശി കറുത്തുപറമ്പില്‍ അനുമോദ് (27) എന്നയാളെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാര്‍ ഐ.പി.എസ്.ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
അറസ്റ്റിലായ അനുമോദ് കൊലപാതക ശ്രമമടക്കം പത്ത് ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നാം തിയ്യതി മൂര്‍ക്കനാട് ശിവക്ഷേത്ര ഉത്സവ വെടിക്കെട്ടിനു ശേഷം ആലുംപറമ്പില്‍ വച്ചാണ് രണ്ടു യുവാക്കള്‍ കുത്തേറ്റ് മരിച്ചത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ്, ആനന്ദപുരം സ്വദേശി സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി കേസ്സുകളില്‍ പ്രതിയായ കരുവന്നൂര്‍ കറത്തുപറമ്പില്‍ മാന്‍ഡ്രൂ എന്നറിയപ്പെടുന്ന അഭിനന്ദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്.
സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒന്നാം പ്രതി മാന്‍ഡ്രുവിന്റെ അനുജനാണ് ഇപ്പോള്‍ പിടിയിലായ അനുമോദ്. ഈ കേസില്‍ നാലാം പ്രതിയാണ് ഇയാള്‍ കൊലപാതകശേഷം പോലീസ് അന്വേഷണം ഊര്‍ജ്ജിതമായതോടെ നാടുവിടുകയായിരുന്നു. പലസ്ഥങ്ങളിലായി ഒളിവില്‍ കഴിഞ്ഞ അനുമോദ് ഒഡീഷയില്‍ കുറെനാള്‍ തങ്ങി.
മൂന്നുമാസം മുന്‍പാണ് ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയിലെ ഒരു കടയില്‍ ജോലി ചോദിച്ചെത്തി ആരുമറിയാതെ ഒളിജീവതം നയിച്ചു വന്നിരുന്നത്. ഇരിങ്ങാലക്കുട എസ്.ഐ. ദിനേശ് കുമാര്‍, എ.എസ്.ഐ. കെ.വി.ഉമേഷ്, സീനിയര്‍ സി.പി.ഒ ഇ.എസ്.ജീവന്‍. സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, ഇ.ജി.ജിജില്‍, വി.കൃഷ്ണദാസ് എന്നിവരാണ് പോലീസ് അന്വേഷണ സംഘത്തിന്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam