
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ത്താറ്റ് സ്വദേശിയും ഇപ്പോള്‍ അഗതിയൂര്‍ ലക്ഷംപറമ്പില്‍ താമസക്കാരനുമായ പൂവത്തൂര്‍ വീട്ടില്‍ സഞ്ജു (33) വിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുകയും ശരീരത്തില്‍ കയറിപ്പിടിക്കുന്നതുള്‍പ്പെടെയുള്ള ലൈംഗിക പ്രവര്‍ത്തികള്‍ നടത്തിയതോടെയാണ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, പട്ടിക ജാതി വിഭാഗത്തിൽപെട്ട ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തേഞ്ഞിപ്പലം വാലാശേരി പറമ്പിൽ ഷാജിയെ (47) പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എ. ഫാത്തിമ ബീവി 20 വർഷം തടവിന് ശിക്ഷിച്ചു. 25,000 രൂപ പിഴയും അടയ്ക്കണം. പണം അടച്ചില്ലെങ്കിൽ ആറ് മാസം കഠിന തടവും അനുഭവിക്കണം. 2019 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ തേഞ്ഞിപ്പലം എസ്‌ഐ ബിനു തോമസ് രജിസ്റ്റർ ചെയ്ത കേസിൽ ഡി വൈഎസ്പി ആയിരുന്ന ജലീൽ തോട്ടത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകൾ ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷമ മാലിക് ഹാജരായി. സമാനമായ മറ്റൊരു സംഭവത്തില്‍ 10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവതിക്ക് 30 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിതയ്ക്ക് (മഞ്ജു-36) ആണ് ജഡ്ജി എ എം അഷ്‌റഫ് ശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam