
ചേർത്തല: ചേർത്തല സഹകരണ കോളജ് ജങ്ഷന് സമീപം ആറുവരിപ്പാത നിർമ്മാണ സ്ഥലത്ത് അപകടങ്ങൾ പെരുകുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നോടെ, വർക്കലയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാർ ഇവിടെ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൂടാതെ, ബുധനാഴ്ച രാവിലെ ഏഴരയോടെ ഇവിടെ ഒരു ബൈക്കും അപകടത്തിൽപ്പട്ടിരുന്നു. ബൈക്ക് യാത്രക്കാരന് കാര്യമായി പരിക്കേറ്റു. ഇവിടെ ദിവസേന അപകടങ്ങളുണ്ടാകുന്നതായി പ്രദേശവാസികൾ പറഞ്ഞു. പണി പൂർത്തിയായ റോഡിലൂടെ അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ, നിർമ്മാണം നടക്കുന്ന സ്ഥലത്തെ അവസ്ഥ അറിയുന്നതിന് മുൻപ് തന്നെ അപകടത്തില്പെടുകയാണ്.
നിർമ്മാണം നടക്കുന്ന ഭാഗത്ത് റോഡിന്റെ ഭാഗം താഴ്ത്തിയിട്ടിരിക്കുകയാണ്. വീതിയുള്ള ഭാഗത്ത് നിന്ന് പെട്ടെന്ന് വീതി കുറഞ്ഞ ഭാഗത്തേക്ക് വാഹനങ്ങൾ എത്തുമ്പോൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അവ അപകടത്തിൽ പെടുന്നു. ആവശ്യമായ രീതിയിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനാകും. ഒപ്പം രാത്രിയിൽ ആവശ്യമായ രീതിയിൽ പ്രകാശ സംവിധാനവും സജ്ജമാക്കണം. നിർമ്മാണ കമ്പനികൾ പേരിന് പോലും ഇവിടെ സുരക്ഷ ഒരുക്കുന്നില്ലെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ഭാരവാഹികളും പ്രദേശവാസികളും ആരോപിച്ചു.