
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കാപ്പ ചുമത്തി ജയിലിലടച്ച യുവാവ് ജാമ്യം ലഭിച്ച ശേഷം രണ്ടാമതും സ്‌കൂട്ടര്‍ മോഷണക്കേസില്‍ പിടിയില്‍. കുന്ദമംഗലം പെരിങ്ങളം സ്വദേശി അറപ്പുഴയില്‍ വീട്ടില്‍ മുജീബി(40) നെയാണ് പന്തീരാങ്കാവ് പോലീസും സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ഒന്നാം തിയ്യതി വൈകീട്ടോടെ പന്തീരാങ്കാവ് പ്രീതി ടെക്‌സറ്റൈയില്‍സ് ഷോപ്പിനു മുന്‍വശം നിര്‍ത്തിയിട്ട കൈമ്പാലം സ്വദേശിനിയായ പ്രമീളയുടെ സ്‌കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ചത്. സ്‌കൂട്ടര്‍ കാണാതായതിനെ തുടര്‍ന്ന് യുവതി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മുജീബിന്റെ സാനിധ്യം മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.
മുജീബിന്റെ പേരില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കൊണ്ടോട്ടി, കരിപ്പൂൂര്‍ അരീക്കോട്, എടച്ചേരി, കൊടുവള്ളി, അത്തോളി, കുന്ദമംഗലം, പന്തീരങ്കാവ്, ടൗണ്‍, നടക്കാവ്, വെള്ളയില്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി മോഷണത്തിനും പിടിച്ചുപറിക്കും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാനാഞ്ചിറക്ക് സമീപം നിര്‍ത്തിയിട്ട ചെലവൂര്‍ സ്വദേശിയായ രഞ്ജുവിന്റെ ആക്ടീവ സ്‌കൂട്ടര്‍ മോഷണം നടത്തിയിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാണ് അടുത്ത മോഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam