
കൊല്ലം: കുണ്ടറയില്‍ പൊലീസുകാരെ വളര്‍ത്തു നായയെ കൊണ്ട് ആക്രമിച്ച ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍. പടപ്പക്കര സ്വദേശി ജിജേഷ് ആണ് പിടിയിലായത്. മറ്റൊരു കേസില്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കാനെത്തിയപ്പോഴായിരുന്നു നായയെ വിട്ടുള്ള ആക്രമണം.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. സമീപവാസിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ പടപ്പക്കര സ്വദേശി ജിജേഷിനെ പിടികൂടാന്‍ എത്തിയതായിരുന്നു കുണ്ടറ സബ് ഇൻസ്പെക്ടർ സച്ചിൻ ലാലും സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തും. മദ്യലഹരിയിൽ ആയിരുന്ന ജിജേഷ് പൊലീസുകാരെ ആക്രമിച്ചു. കൈയ്യാങ്കളിക്കിടെ നിലത്തുവീണ പ്രതി എസ്ഐയുടെ കാലില്‍ കടിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വളര്‍ത്തുനായയെ കൊണ്ട് ജിജേഷ് ശ്രീജിത്തിനെ ആക്രമിച്ചത്.
നായയുടെ ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസറുടെ കാലിന് പരിക്കേറ്റു. വിവരം അറിഞ്ഞ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. സാഹസികമായാണ് ജിജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. 12ഓളം ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് ജിജേഷെന്ന് പൊലീസ് അറിയിച്ചു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, മൃഗത്തെ കൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ജിജേഷിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam