
ചേർത്തല: യുവതിയിൽ നിന്നും പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച് ഒളിവിൽ പോയ ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ. കുത്തിയതോട് പഞ്ചായത്ത് 13-ാo വാർഡിൽ കരോട്ടു പറമ്പിൽ സതീശൻ (48), ഭാര്യ തൃശൂർ മേലൂർ പഞ്ചായത്ത് 6-ാം വാർഡിൽ അയ്യൻ പറമ്പിൽ വീട്ടിൽ പ്രസീത( 44 ) എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. തൃപ്പൂണിതുറയില്‍ വെച്ചായിരുന്നു അറസ്റ്റ്.
ചേർത്തല കളവംകോടം സ്വദേശിനിയായ യുവതിയിൽ നിന്നുമാണ് ഇവര്‍ പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചത്. പെട്ടെന്ന് ജോലി കിട്ടുന്നതിനായി 32,500 രൂപ അടുക്കളയിൽ സൂക്ഷിക്കണമെന്നും 35,000 രൂപ കട്ടിലിന്‍റെ കാലിൽ കെട്ടി വയ്ക്കണമെന്നും, 15,000 രൂപ വില വരുന്ന സ്വർണത്താലിയും ലോക്കറ്റും അലമാരയ്ക്കുള്ളിൽ സൂക്ഷിക്കണമെന്നും പറഞ്ഞു പറ്റിച്ചാണ് കളവ് നടത്തിയത്.
പ്രതികൾ പറഞ്ഞതനുസരിച്ച് യുവതി അവര്‍ കൊടുത്ത ചുവന്ന പട്ടുതുണികളിൽ പണവും സ്വർണാഭരണങ്ങളും പൊതിഞ്ഞ് വീട്ടിലെ പല ഭാഗങ്ങളിലായി സൂക്ഷിച്ചു. തുടർന്ന് രണ്ടുതവണകളായി ആറ് ദിവസത്തോളം പരാതിക്കാരിയുടെ വീട്ടിൽ താമസിച്ച ശേഷം മോഷ്ടാക്കള്‍ തന്ത്രപൂർവ്വം സ്വർണവും പണവും മോഷ്ടിച്ചെടുക്കുകയായിരുന്നു. തട്ടിപ്പ് മനസിലാക്കിയ യുവതി ചേർത്തല പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കി.
പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒന്നാം പ്രത്രിയായ സതീശനെ അറസ്റ്റ് ചെയ്തു. എന്നാൽ ഇയാളുടെ ഭാര്യ ഒളിവിൽ പോയിരുന്നു. കേസില്‍ കുറ്റ പത്രം സമർപ്പിച്ച് വിചാരണ തുടങ്ങിയെങ്കിലും പ്രതികൾ കോടതിയിൽ ഹാജരാവാത്തതിനെത്തുടർന്ന് ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചു. വിചാരണ നടപടികൾ തടസപ്പെട്ട കേസുകളിലെ പത്രികളെ കണ്ടെത്തുന്നതിനായി ചേർത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ചേർത്തല എസ്എച്ച്ഒ ജി അരുൺ, എസ്ഐ സുരേഷ്, എഎസ്ഐ ബിജു. കെ തോമസ്, സീനിയർ സിപിഒമാരായ ജോർജ് ജോസഫ്, ഉല്ലാസ്, സിപിഒ പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് പത്രികളെ അറസ്റ്റ് ചെയ്തത്.
Read more: പച്ചക്കറിക്കടയിലും മിൽമാ ബൂത്തിലും മോഷണം, തലസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam