
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി ഷിബുവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ്. പാറമല സ്വദേശി ബിന്ദുവിനെയും അമ്മ ഉണ്ണിയാവയെയുമാണ് ബിന്ദുവിന്റെ ഭർത്താവ് ഷിബു ഇന്ന് രാവിലെ ആറ് മണിയോടെ ആക്രമിച്ചത്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.
രാവിലെ 6 മണിയോടെയാണ് വീടിന് സമീപത്തെ ശുചിമുറിയുടെയരികിൽ ഒളിച്ചിരുന്ന ഷിബു ഭാര്യ ബിന്ദുവിനെ അപ്രതീക്ഷിതമായി ചാടിവീണ് ആക്രമിച്ചത്. കൈയിൽ കരുതിയിരുന്ന കൊടുവാളുകൊണ്ട് ഇവരുടെ കഴുത്തിനും തലയ്ക്കും വെട്ടി. ബിന്ദുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ ഉണ്ണിയാവയേയും പ്രതി ആക്രമിച്ചു. ഇയാളുടെ വെട്ടേറ്റ് 69 വയസുകാരിയായ ഉണ്ണിയാവയുടെ വിരൽ അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം കോടഞ്ചരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡി.കോളേജിലും പ്രവേശിപ്പിച്ചു.
മദ്യപാനിയായ ഷിബു നേരത്തെയും ഭാര്യയെയും മൂന്ന് മക്കളെയും ഉപദ്രവിക്കാറുണ്ട്. സമാനമായ രീതിയിൽ കൊടുവാൾ കൊണ്ട് വെട്ടാൻ ശ്രമിച്ച ഇയാൾക്കെതിരെ 3 വർഷം മുന്പ് ബിന്ദു കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ഷിബു കുടുംബവുമായകന്ന് താമസിക്കാൻ തുടങ്ങിയത്. കുടുംബവഴക്കിനെ തുടർന്നുള്ള പകയാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലുമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി ഒളിവിലായിരുന്നു.