
ആലപ്പുഴ: പത്ത് ദിവസത്തിലധികം നീണ്ട തിരച്ചിലിനൊടുവില്‍ കാണാതായ വളർത്തുനായ ‘ചിക്കി’നെ കണ്ടെത്തി. ക്ഷീണവും ദേഹത്ത് ചെറിയൊരു മുറിവുമുണ്ടെങ്കിലും നായയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. ആലപ്പുഴ ചെറിയകലവൂരിൽനിന്ന് കാണാതായ നായയെ കണ്ടെത്തുന്നവർക്ക് 5,000 രൂപ സമ്മാനം പ്രഖ്യാപിച്ച് വീട്ടുകാർ തിരച്ചിൽ നടത്തുന്നത് പത്രങ്ങളിൽ വാർത്തയായിരുന്നു.
ബുധനാഴ്ച വൈകിട്ടാണു ചിക്കിനെ കിട്ടിയത്. കാണാതായ വീട്ടിൽനിന്ന് 12 കിലോമീറ്റർ ദൂരെ പതിനൊന്നാം മൈലിനുകിഴക്ക് കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാംവാർഡ് മാടവനയിൽ രതീഷിന്റെ വീട്ടിലായിരുന്നു ചിക്ക്. വാർത്ത കണ്ട രതീഷിന്റെ ഭാര്യ അനിത വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഫോട്ടോ കൂടി അയച്ചുകൊടുത്തതോടെ ഉണ്ണികൃഷ്ണന്‍ ചിക്കിനെ തിരിച്ചറിഞ്ഞു. മൂന്നുദിവസമായി നായ ഇവരുടെ വീട്ടിലും പരിസരങ്ങളിലും ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.
ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണന്റെ വളർത്തു നായയാണ് ചിക്ക്. ഓണത്തിനു വന്നപ്പോൾ കൂടെക്കൊണ്ടുവന്നതാണ്. തിരുവോണദിവസമാണ് കാണാതായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് നായ്ക്കളുടെ ചിത്രങ്ങളാണ് ചിക്കിന്റെതെന്ന് സംശയിച്ച് ഉണ്ണികൃഷ്ണന് ലഭിച്ചിരുന്നത്. ഉണ്ണിക്കൃഷ്ണന്റെ സഹോദരൻ ഉല്ലാസും അച്ഛൻ മുരളീധരനും നായയെ ഏറ്റുവാങ്ങി. ഇവർ 5,000 രൂപ സമ്മാനമായി നൽകിയെങ്കിലും അനിത വാങ്ങിയില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam