
ഇടുക്കി: ഇടുക്കിയിൽ 52 സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം. കൂടുതല്‍ സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്നത് ജനങ്ങളില്‍ ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനിടെ ഇത്തരം സ്ഥലങ്ങളിലെ താമസം ഒഴിവാക്കണമെന്ന് വിദഗ്ധസംഘം അഭിപ്രായപ്പെട്ടു. അമേരിക്കയിലെ നാഷണൽ സയൻസ് ഫൌണ്ടേഷനും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമാണ് ഇക്കാര്യത്തിൽ പഠനം നടത്തുന്നത്.
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ 52 ഇടങ്ങളിലാണ് ഭൂമി ഇടിഞ്ഞ് താഴുകയും നിരങ്ങി നീങ്ങുകയും ചെയ്തത്. ഇതേ തുടർന്ന് ഈഭാഗങ്ങളിലെ നിരവധി വീടുകൾ തകർന്നു. തകരാത്ത പലവീടുകളിലും തകരുമെന്ന് പേടിച്ചിട്ട് താമസിക്കാൻ പറ്റാത്ത അവസ്ഥ. ഏക്കറുകണക്കിന് സ്ഥലവും കൃഷിയോഗ്യമല്ലാതായി. പലരും ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്താണ് ഭീഷണിയിലായിരിക്കുന്നത്. പ്രദേശത്ത് നിർമ്മാണങ്ങൾ പാടില്ലെന്നും താമസം ഒഴിവാക്കണമെന്നുമാണ് വിദഗ്ദ്ധസംഘം ശുപാർശ ചെയ്യുന്നത്. പകരം എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഹൈറേഞ്ചിലെ നിരവധി കുടുംബങ്ങൾ.
ഈ സ്ഥലങ്ങളിലെല്ലാം 30 മീറ്ററോളം ആഴത്തിൽ മണ്ണുണ്ട്. ഈ മണ്ണിൽ വെള്ളം കെട്ടി നിന്നതാണ് ഇടിഞ്ഞു താഴാൻ കാരണമെന്നാണ് കണ്ടെത്തൽ. അതിനാൽ പ്രദേശത്ത് വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യതകൾ ഒഴിവാക്കണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഉരുൾപൊട്ടൽ മേഖലയിലെ അശാസ്ത്രീയമായ കെട്ടിട നിർമ്മാണം ഒഴിവാക്കണമെന്നും സംഘാംഗങ്ങൾ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam