ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

By Web TeamFirst Published Nov 30, 2021, 10:18 AM IST
Highlights

തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാര്‍ മുടിയിലക്കേരി പാടശേഖരത്തിന് സമീപമാണ് താറാവുകളെ വളര്‍ത്തിയിരുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് 13500 താറാവിന്‍ കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയത്.
 

അമ്പലപ്പുഴ: പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ (Duck) കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന്(Bird flu)  സംശയം. പുറക്കാട് അറുപതില്‍ചിറ ജോസഫ് ചെറിയാന്റെ രണ്ടരമാസം പ്രായമുള്ള താറാവിന്‍ കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്. തിരുവല്ല പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തിലേക്ക് അയച്ച സാംപിള്‍ വിശദ പരിശോധനക്ക് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസ് കേന്ദ്രത്തിലേക്ക് അയച്ചു. തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാര്‍ മുടിയിലക്കേരി പാടശേഖരത്തിന് സമീപമാണ് താറാവുകളെ വളര്‍ത്തിയിരുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് 13500 താറാവിന്‍ കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ താറാവുകള്‍ ചത്തുതുടങ്ങി.

മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി കുത്തിവെപ്പും മരുന്നും നല്‍കിയെങ്കിലും ഫലിച്ചില്ല. താറാവുകള്‍ ചാകുന്നത് തുടര്‍ന്നു. ഇനി നാലായിരത്തോളം താറാവുകളാണ് ബാക്കിയുള്ളത്. അവയും തൂങ്ങി തുടങ്ങിയിട്ടുണ്ട്. രോഗം വരാത്തവയെ മാറ്റിപ്പാര്‍പ്പിച്ചു. പുറംബണ്ടിലേക്ക് വാഹനം എത്താത്തിനാല്‍ താറാവുകളെ കുഴിയെടുത്ത് സംസ്‌കാരിക്കാനും ബുദ്ധിമുട്ടുണ്ട്. ഫലം വൈകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എസ് ലേഖ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇയാളുടെ 10000ത്തോളം താറാവുകള്‍ ചത്തിരുന്നു.
 

click me!