ഭാര്യ മോഷണ കേസിൽ റിമാൻഡിലായതിലുള്ള മനോവിഷമത്തിൽ കൊല്ലം സ്വദേശി തീ കൊളുത്തി ആത്മഹത്യ ചെയ്തു. അഞ്ചലിൽ ബസ്സിൽ നിന്ന് കുട്ടിയുടെ കൊലുസ് മോഷ്ടിച്ചതിനാണ് ഭാര്യ സബീന അറസ്റ്റിലായത്.
കൊല്ലം: ഭാര്യ മോഷണ കേസിൽ റിമാൻഡിലായ മനോവിഷമത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു.പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ റഫീഖ് (41)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഈ കഴിഞ്ഞ പതിനാറാം തീയതിയാണ് അഞ്ചലിലെ സ്വകാര്യ ബസ്സിൽ വച്ച് കുട്ടിയുടെ സ്വർണ്ണകൊലുസ് മോഷ്ടിച്ച കേസിൽ റഫീക്കിന്റെ ഭാര്യ സബീന പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യുന്നതിനിടയിൽ സ്വർണ്ണ കൊലുസ് സബീനയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിന്റെ അപമാന ഭാരത്താൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു റഫീക്ക്.
മകനെ ഭാര്യവീട്ടിൽ കൊണ്ടാക്കിയശേഷമായിരുന്നു ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ റെഫീഖിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ചികിത്സ വൈകുന്നേരത്തോടെയാണ് മരിച്ചത്. രണ്ട് വർഷങ്ങൾക്ക് മുമ്പും ഇയാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി നാട്ടുകാർ പറയുന്നു. റഫീക്കിന് മാനസിക പ്രശ്നങ്ങളുള്ളതായും പറയപ്പെടുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.


