ആൽവിന്റെ മൃതദേഹത്തിനരികെ നിശ്ചലയായി അമ്മ, വിങ്ങിപ്പൊട്ടി ബന്ധുക്കളും സുഹൃത്തുക്കളും, യാത്രാമൊഴി നൽകി നാട്

Published : Dec 09, 2024, 08:58 PM IST
ആൽവിന്റെ മൃതദേഹത്തിനരികെ നിശ്ചലയായി അമ്മ, വിങ്ങിപ്പൊട്ടി ബന്ധുക്കളും സുഹൃത്തുക്കളും, യാത്രാമൊഴി നൽകി നാട്

Synopsis

കളർകോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിക്കേ മരിച്ച ആൽവിൻ ജോർജ്ജിന്റെ സംസ്കാരം പൂർത്തിയായി

എടത്വാ: കളർകോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിക്കേ മരിച്ച എടത്വാ പള്ളിച്ചിറ കൊച്ചുമോൻ ജോർജിന്റെ മകൻ ആൽവിൻ ജോർജ്ജിന് വിടചൊല്ലി ജന്മനാട്. 19കാരനായ ആൽവിന്റെ സംസ്കാരം എടത്വാ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിലാണ് നടന്നത്. ഞായറാഴ്ച ഉച്ചയോടെ മൃതദ്ദേഹം വീട്ടിൽ എത്തിച്ചപ്പോൾ മുതൽ വൻജനാവലിയാണ് ഇവിടേക്ക് തടിച്ചു കൂടിയത്. ഇന്ന് രാവിലെ നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം ബന്ധുക്കൾ, സഹപാഠികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ അകമ്പടിയിൽ വിലാപയാത്രയായി മൃതദ്ദേഹം എടത്വാ പള്ളിയിൽ എത്തിച്ചു. 

പള്ളിയിൽ എത്തിക്കുന്നതിന് മുൻപ് മൃതദേഹം ആൽവിൻ പഠിച്ച എടത്വാ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു ദർശനത്തിന് വച്ചിരുന്നു. നിരവധി ആളുകളാണ് ഇവിടേക്ക് എത്തി അന്ത്യോപചാരമർപ്പിച്ചത്. പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹത്തിൽ ഉറ്റവരും ഉടയവരും സഹപാഠികളും നാട്ടുകാരും അന്ത്യചുംബനം അർപ്പിച്ചപ്പോൾ ഒരുനാട് ഒന്നടങ്കം തേങ്ങി. പൊന്നോമനയുടെ മൃതദേഹത്തിന് മുന്നിൽ ചലനമറ്റ് നിന്ന മാതാവിനേയും പിതാവിനേയും ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും അലമുറയിട്ട് നിലവിളിച്ചു. 

പഠനത്തിനൊപ്പം കായിക വിനോദങ്ങളിലും തിളങ്ങിയിരുന്ന ആൽവിന് ഫുട്ബോൾ എന്നും ഹരമായിരുന്നു. സ്കൂൾതലം മുതൽ ഫുട്ബോളിനെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന ആൽവിൻ ഗവണ്‍മെന്റ് ടിഡി മെഡിക്കൽ കോളജ് ഫുട്ബോൾ ടീമിലും അംഗമായിരുന്നു. കോളജ് അങ്കണത്തിലെ ഫുട്ബോൾ കോർട്ടിനെക്കുറിച്ച് മാതാവിനോട് വാതോരാതെ സംസാരിച്ചിരുന്ന ആൽവിന്റെമൃതദേഹത്തിൽ കോളജ് ടീമിന്റെ ചുവന്ന ജേഴ്സിയും സ്റ്റെതസ്കോപ്പും ധരിപ്പിച്ചാണ് ഉറ്റവരും സുഹൃത്തുകളും അന്ത്യയാത്ര നൽകിയത്. 

ആലപ്പുഴ ടിഡി മെഡിക്കൽ കോളജിലെ ആദ്യവർഷ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കഴിഞ്ഞ ദിവസം ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരി മുക്കിനു സമീപത്തു വെച്ച് ബസുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആൽവിനെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഈ അപകടത്തിൽ ആൽവിനെ കൂടാതെ അഞ്ച് വിദ്യാർഥികൾ മരിക്കുകയും മറ്റ് അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി