
കല്‍പ്പറ്റ: കല്‍പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന താമരശ്ശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. വയനാടിന്‍റെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധീഖിന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭ യാത്ര നടത്തുന്നത്. ലക്കിടി ഭാഗത്തുനിന്നുമായിരിക്കും പ്രക്ഷോഭ യാത്ര ആരംഭിക്കുക. ചുരം ബൈപ്പാസും, ബദല്‍ പാതകളും, റെയില്‍വെയും, എയര്‍ കണക്ടിവിറ്റിയും സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ നടത്തുന്നതെന്ന് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. എല്ലാ പ്രദേശങ്ങളും വളരുമ്പോള്‍ ആ വളര്‍ച്ചയോടൊപ്പം മുന്നില്‍ പോകാന്‍ ആഗ്രഹിക്കുന്ന വയനാടിനെ തളര്‍ത്തുന്നതും പുറകോട്ടടിപ്പിക്കുന്നതുമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്.
2018 ല്‍ ലഭ്യമായ വനഭൂമി ഉപയോഗിച്ച് 6,7,8 വളവുകള്‍ വരെ നിവര്‍ത്താതെ വര്‍ഷങ്ങള്‍ അടയിരുന്നത് വയനാടന്‍ ജനതയോട് കാണിച്ച ഏറ്റവും വലിയ ക്രൂരതയാണ്. വയനാടിന്റെ സാമ്പത്തിക-സാമൂഹിക-വികാസ പ്രക്രിയയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലേക്ക് ഇത് എത്തപ്പെട്ടിരിക്കുകയാണ്. നിയമസഭയിലും, നിവേദനങ്ങളായും ചര്‍ച്ച ഉള്‍പ്പെടെ നിരന്തരം പരിശ്രമങ്ങള്‍ നടത്തിയിട്ടും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടും സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ തുടരുന്ന ഘട്ടത്തിലാണ് പ്രക്ഷോഭ പതയാത്രക്ക് നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചതെന്നും ടി സിദ്ദീക് പറഞ്ഞു. കെ. മുരളീധരന്‍ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ജാഥയെ ചിപ്പിലിത്തോട് വെച്ച് തിരുവമ്പാടി, കൊടുവള്ളി നിയോജകണ്ഡലങ്ങളിലെ യുഡിഎഫ് പ്രവര്‍ത്തകരും, ചുരം സംരക്ഷണ സമിതി അടക്കമുള്ള നേതാക്കന്‍മാരും സ്വീകരിക്കും. തുടര്‍ന്ന് അടിവാരത്ത് പൊതു സമ്മേളനം നടക്കും.
വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി
അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നേതൃത്വം കൊടുക്കുന്ന ചുരം പ്രക്ഷോഭ യാത്രയോടനുബന്ധിച്ച് തിങ്കളാഴ്ച (13.11.2023) രാവിലെ 7.30 മുതല്‍ വലിയ ട്രക്കുകള്‍ക്കും, വലിയ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകുമെന്ന് താമരശേരി ഡിവൈഎസ്പി അറിയിച്ചു. മറ്റു വാഹനങ്ങള്‍ക്ക് തടസമില്ലാത്ത വിധമായിരിക്കും ചുരം പ്രക്ഷോഭ യാത്ര നടത്തുകയെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam