
കൽപറ്റ: "രാവിലെ ആറ് മണിയോടെയെങ്കിലും വീട്ടിൽ നിന്നിറങ്ങണം... ചുരത്തിൻ്റെ കാര്യത്തിൽ വിശ്വാസമില്ല. എപ്പോൾ കുടുങ്ങുമെന്ന് ഒരു ധാരണയുമില്ല." കോഴിക്കോട് ജില്ലയിൽ ദിവസവും ജോലിക്ക് പോകുന്ന ഒരാളുടെ വാക്കുകളാണിത്. സമീപ ജില്ലകളിൽ ജോലി ചെയ്യുന്നതുകൊണ്ട് അതിരാവിലെ വീട്ടിൽ നിന്നിറങ്ങേണ്ടി വരുന്ന വയനാട്ടിലെ നിരവധി പേരിൽ ഒരാളുടെ മാത്രം വാക്കുകൾ.
യാത്രക്കിടയിലെ താമരശ്ശേരി ചുരത്തിലെ അനിശ്ചിതത്വങ്ങളാണ് അതിരാവിലെ ഓഫീസിലേക്ക് ഇറങ്ങേണ്ടി വരുന്നതിൻ്റെ പ്രധാന കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. തിരികെ വരുമ്പോഴും വീട്ടിലെത്താൻ എട്ടുമണിയെങ്കിലുമാകും. ചുരത്തിൽ നിരന്തരം നടക്കുന്ന അപകടങ്ങളെ തുടർന്നുള്ള ഗതാഗത തടസ്സങ്ങളാണ് ഇതുവഴി യാത്ര ചെയ്യുന്ന സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നത്.
മണിക്കൂറുകൾ ഇടവിട്ടാണ് പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകുന്നത്. ഈ കഴിഞ്ഞ രാത്രിയിലും ചുരത്തിൽ അപകടമുണ്ടായി. ഒമ്പതാം വളവിന് സമീപം ഒരു ലോറി പാതക്കരികിലെ കാനയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അർധരാത്രിക്ക് ശേഷമായിരുന്നു സംഭവം. ചരക്കുമായി ചുരമിറങ്ങുന്നതിനിടെ റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടം സംഭവിച്ചത്.
അപകടസമയത്ത് ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. വാഹനം റോഡരികിലേക്ക് മാറ്റി നിന്നതുകൊണ്ട് മാത്രമാണ് ഗതാഗത തടസ്സം ഉണ്ടാകാതിരുന്നത്. മറിച്ചായിരുന്നെങ്കിൽ ഇന്നത്തെ ഇതുവഴിയുള്ള യാത്രകളെല്ലാം മണിക്കൂറുകളോളം വൈകിയേനെ. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് ചരക്ക് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയ ശേഷം ലോറി ഉയർത്തി.
ഈ തുടർച്ചയായ അപകടങ്ങൾ താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും സമയനിഷ്ഠയെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. അപകടരഹിതമായ ഒരു ദിവസത്തിനായി അവർ കാത്തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam