
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം. ബൈക്കിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. തളിക്കുളം ചേര്‍ക്കര സ്വദേശി രാജു (60) ആണ് മരിച്ചത്. വീട്ടിലേയ്ക്ക് പോകാനായി റോഡ് മുറിച്ചു കടക്കുമ്പോള്‍ ഗുരുവായൂര്‍ ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജുവിനേയും ബൈക്ക് യാത്രക്കാരായ മലപ്പുറം വെളിയംകോട് സ്വദേശി ഷംഷാദ് (31) പാലക്കാട് പട്ടാമ്പി സ്വദേശി മുനീര്‍ (38) എന്നിവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ രാജുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
അമ്മ: വിശാലാക്ഷി, ഭാര്യ: ബിജിത, മക്കള്‍: രവീണ, ശ്രീയ.
ദേശീയ പാതയ്ക്ക് കറുകെ തളിക്കുളം കൊപ്രക്കളത്ത് നടന്നു പോകാവുന്ന മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കേയാണ് മേല്‍പ്പാലം ഇല്ലാത്തതു കൊണ്ടുമാത്രം രണ്ട് അപകട മരണങ്ങള്‍ സംഭവിച്ചത്.
കഴിഞ്ഞ ജൂലൈ 14ന് കൊപ്രക്കളത്ത് ദേശീയപാത മുറിച്ചു കടക്കവേ തളിക്കുളം സ്വദേശിയായ ഇക്ബാല്‍ കാറിടിച്ച് മരിക്കാനിടയായി. ഈ അപകടം നടന്ന് ഒരു മാസം മാത്രം പിന്നിട്ടപ്പോഴാണ് വീണ്ടും അപകട മരണമുണ്ടായത്. ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലെ താമസക്കാരാണ് ഇരുവരും. കാല്‍ നടയായി റോഡ് മുറിച്ചു കടക്കുമ്പോഴാണ് രണ്ടു പേരുടേയും ജീവന്‍ അപഹരിക്കപ്പെട്ടത്.
ഈ അപകട സാധ്യത മുന്നില്‍കണ്ടാണ് റോഡിന് കിഴക്കും പടിഞ്ഞാറുമായി വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഓഡിറ്റോറിയങ്ങളുമുള്ള കൊപ്രക്കളത്ത് കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലം നിര്‍മ്മിക്കണമന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടത്. തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് റഹ്മത്തുള്ള ചെയര്‍മാനും പഞ്ചായത്തംഗങ്ങളായ ഇ വി എസ്. സ്മിത്ത് (കണ്‍വീനര്‍), ഷെമീര്‍ നാലകത്ത് (ട്രഷറര്‍), നാട്ടുകാരനായ പി ഡി ജിന്‍സ് (കോഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തി ഗീതാ ഗോപി എം എല്‍ എക്ക് നിവേദനം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam