'ശബ്ദിക്കാത്ത 99 എംഎൽഎമാർക്ക് പകരം വാഴ നട്ടു; പരിസ്ഥിതി ദിനത്തിൽ വേറിട്ട കെ റെയിൽ വിരുദ്ധ പ്രതിഷേധം

Published : Jun 05, 2022, 02:40 PM IST
'ശബ്ദിക്കാത്ത 99 എംഎൽഎമാർക്ക് പകരം വാഴ നട്ടു; പരിസ്ഥിതി ദിനത്തിൽ വേറിട്ട കെ റെയിൽ വിരുദ്ധ പ്രതിഷേധം

Synopsis

നിയമസഭയിൽ സിൽവർ ലൈനിനെതിരെ ശബ്ദിക്കാത്ത 99 ഭരണപക്ഷ എംഎൽഎമാർക്ക് പകരമായിരുന്നു വാഴ നട്ടുള്ള പ്രതിഷേധം. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വ്വേയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകള്‍ പിഴുതു മാറ്റി പകരം മരം നട്ടുകൊണ്ടും പ്രതിഷേധം അരങ്ങേറി.

കൊച്ചി: ലോക പരിസ്ഥിതി ദിനത്തിൽ (World Environment Day) കെ റെയിൽ (K Rail( വിരുദ്ധ ജനകീയ സമിതിയുടെ വേറിട്ട പ്രതിഷേധം. എറണാകുളം പൂക്കാട്ടുപടിയിൽ 99 വാഴകൾ നട്ടാണ് സിൽവർ ലൈൻ എതിരെ സമിതി പ്രതിഷേധം അറിയിച്ചത്. നിയമസഭയിൽ സിൽവർ ലൈനിനെതിരെ ശബ്ദിക്കാത്ത 99 ഭരണപക്ഷ എംഎൽഎമാർക്ക് പകരമായിരുന്നു വാഴ നട്ടുള്ള പ്രതിഷേധം. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വ്വേയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകള്‍ പിഴുതു മാറ്റി പകരം മരം നട്ടുകൊണ്ടും പ്രതിഷേധം അരങ്ങേറി.

കളമശ്ശേരിയിലാണ് ഈ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ജെബി മേത്തര്‍ എംപി, അൻവർ സാദത്ത് എംഎൽഎ എന്നിവരും സമരസമിതിക്കൊപ്പം ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കണമെന്നും കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.കെ റെയില്‍ വേണ്ട, കേരളം മതിയെന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് , സര്‍വ്വേക്കല്ലുകള്‍ പിഴുതുമാറ്റി മരം നട്ടത്. 

മലപ്പുറം തിരൂരിലും സിൽവർ ലൈൻ കുറ്റി പിഴുതു മാറ്റിയ സ്ഥലത്ത് വൃക്ഷതൈകൾ നട്ട് സമര സമിതി പ്രതിഷേധം ഉയർത്തി. പരപ്പനങ്ങാടി, തൃക്കണ്ടിയൂർ, താനാളൂർ തെക്കൻ കുറ്റൂര് കോലുപാലം മേഖലകളിലാണ് സമര മരം നട്ടത്. സമരക്കാരുടെ നേതൃത്വത്തിൽ സിൽവർ ലൈൻ  കുറ്റികളെ പിഴുതുമാറ്റി പ്രതീകാത്മകമായി ശവസംസ്കാരവും നടത്തി. കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുത്തു.

'സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല'; ഹൈക്കോടതിയില്‍ വീണ്ടും നിലപാടറിയിച്ച് കേന്ദ്രം

സില്‍വര്‍ലൈന്‍ (Silverline) പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ആവർത്തിച്ച്  കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ്   കേന്ദ്രം തത്വത്തിലുള്ള അനുമതി നൽകിയത്. കെ റെയില്‍ കൈമാറിയ ഡിപിആർ അപൂര്‍ണമാണ്.  പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഉണ്ടായിരുന്നില്ല. ഇവ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

സിൽവർലൈൻ സർവ്വേയ്ക്ക് എതിരായ വിവിധ ഹർജികളിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. സിൽവർലൈനിനുള്ള  സമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ല.  സര്‍വേയുടെ പേരിൽ  കുറ്റികൾ  സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.  കേന്ദ്ര ധനമന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു.

'കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ല'; ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി

സംസ്ഥാനത്ത് സിൽവർ ലൈൻ (Silver Line) പദ്ധതിക്കായുള്ള കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ (K Rajan). കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവ്. ഉടമകള്‍ക്ക് സമ്മതമെങ്കില്‍ അതിരടയാള കല്ലിടുമെന്നും അല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാളം ഇടൽ ആണ് നടന്നുവരുന്നത്. സാമൂഹിക ആഘാത പഠനത്തിൻറെ വേഗത വർദ്ധിപ്പിക്കാൻ മൂന്ന് നിർദേശം മുന്നോട്ട് വെച്ചു. ഉത്തരവില്‍ ഈ മൂന്ന് രീതിക്കും അനുമതി നൽകിയിട്ടുണ്ടെന്ന് കെ രാജൻ പറഞ്ഞു.

K Rail : വകതിരിവുള്ള ആരും കെ റെയിലിന് വായ്പ കൊടുക്കില്ലെന്ന് ഇ ശ്രീധരൻ

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ  നിലപാട് ആവര്‍ത്തിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്.  വകതിരുവുള്ള ആരും കെ റെയിലിന് വായ്പ കൊടുക്കില്ലെന്ന് ഈ ശ്രീധരന്‍ പറഞ്ഞു.നിലവിലെ ഡിപിആര്‍ പ്രകാരം കെ റെയിലിന് റെയിൽവേയുടെ അനുമതി ലഭിക്കില്ല.

പുതിയ ഡിപിആര്‍ തയ്യാറാക്കാന്‍ മൂന്ന് വര്‍ഷം വേണ്ടിവരും .കേരളത്തിലെ നിലവിലെ ട്രാക്കിൽ ഹൈ സ്പീഡ് ട്രെയിൻ സാധ്യമല്ല. ഹൈസ്പീഡ് റെയിൽ സർവീസിൽ റെയിൽവേ ലൈൻ ക്രോസ് ചെയ്യാൻ അനുവദിക്കാനാകില്ല.ഹൈ സ്പീഡ് ട്രെയിൻ നിലത്തു കൂടി ഓടുന്ന രീതി മറ്റെങ്ങുമില്ലന്നും ഇ ശ്രീധരൻ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്