'ജനപ്രതിനിധികളാണ് ഞങ്ങള്‍, സാറിന്‍റെ ഷോ കാണാൻ വന്നതല്ല'; കൗണ്‍സിലര്‍മാരും പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റം, സിഐ അധിക്ഷേപിച്ചെന്ന് പരാതി

Published : Aug 08, 2025, 04:17 PM IST
traffic ci and counsellers argument over parking fine

Synopsis

അനാവശ്യമായി പാര്‍ക്കിങ് പിഴ ചുമത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ട്രാഫിക് പൊലീസ് സിഐ സംസാരിക്കാനോ വിശദീകരണം നൽകാനോ തയ്യാറാകാതെ അധിക്ഷേപിച്ചതെന്നാണ് പരാതി

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചെന്ന് നഗരസഭ കൗണ്‍സിലര്‍മാര്‍. പാര്‍ക്കിങിനെ ചൊല്ലി ട്രാഫിക് സിഐ സാഗറും നഗരസഭ കൗണ്‍സിലര്‍മാരും തമ്മിലുള്ള വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. 

സംഭത്തിൽ ഇടപ്പള്ളി ട്രാഫിക് സിഐ സാഗറിനെതിരെ കമ്മീഷണര്‍ക്ക് പരാതി നൽകുമെന്ന് കൗണ്‍സിലര്‍ നഷീറ സലാം പറഞ്ഞു. അനാവശ്യമായി പാര്‍ക്കിങ് പിഴ ചുമത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ട്രാഫിക് പൊലീസ് സിഐ സംസാരിക്കാനോ വിശദീകരണം നൽകാനോ തയ്യാറാകാതെ അധിക്ഷേപിച്ചതെന്നാണ് പരാതി. കൗണ്‍സിലര്‍മാരുമായും നാട്ടുകാരുമായും തര്‍ക്കമുണ്ടായി. പൊലീസുമായി തര്‍ക്കിക്കുന്നതിന്‍റെ വീഡിയോ നാട്ടുകാരാണ് പകര്‍ത്തിയത്.

കളമശ്ശേരി എച്ച്എംടി ജങ്ഷനിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയിരുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മന്ത്രി പി രാജീവ് അടക്കം ഇടപ്പെട്ട് റോഡിൽ വണ്‍വെ സംവിധാനവും നടപ്പാക്കിയിരുന്നു. ഇതിനുപുറമെ വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനം വാങ്ങാൻ വരുന്നവര്‍ക്ക് ഇവിടെ വാഹനം നിശ്ചിത സമയത്തേക്ക് നിര്‍ത്തിയിടാനുള്ള അനുമതിയും നൽകിയിരുന്നു. 

എന്നാൽ, ഇരുചക്രവാഹനങ്ങള്‍ക്ക് അടക്കം നിര്‍ത്താൻ അനുമതി നൽകിയ സ്ഥലത്ത് പാര്‍ക്കിങ് പിഴ ഈടാക്കിയെന്നാണ് പരാതി. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിൽ സ്ഥിരമായി പുതുതായി ചാര്‍ജെടുത്ത ട്രാഫിക് സിഐ പിഴ ചുമത്തുകയാണെന്നാണ് ആരോപണം. വീഡിയോ എടുത്ത് പോയശേഷമാണ് പിഴ തുകയുടെ നോട്ടീസ് അയക്കുന്നതെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇന്നും സമാനമായ രീതിയിൽ പിഴ ചുമത്തുകയായിരുന്നു. 

കൗണ്‍സിലര്‍മാരുടെയും നഗരസഭയുടെയും വാഹനങ്ങള്‍ക്കും പിഴ ചുമത്തി. ഇതോടെ ഇക്കാര്യം ചോദ്യം ചെയ്യുന്നതിനിടെയാണ് വാക്കേറ്റമുണ്ടായത്. എന്നാൽ, സംസാരിക്കാൻ തയ്യാറാകാതെ സിഐ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും അധിക്ഷേപിച്ചെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മര്യാദയില്ലാതെ സംസാരിക്കരുതെന്നും സാറിന്‍റെ ഷോ കാണാൻ വന്നതല്ലെന്നും ജനപ്രതിനിധികളാണെന്നുമൊക്കെ കൗണ്‍സിലര്‍മാര്‍ തര്‍ക്കത്തിനിടെ പറയുന്നത് വീഡിയോയിലുണ്ട്. എന്നാൽ, സംസാരിക്കാൻ നിക്കാതെ സിഐ വാഹനത്തിൽ കയറിപോവുകയായിരുന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി