
വടകര: ഭാര്യയുടെ സഹോദരന്റെ വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വടകര, കോട്ടക്കടവ് സ്വദേശി ഷാജിയുടെ വീടിന് നേരെയാണ് 50കാരനായ സഹോദരി ഭർത്താവ് അനിൽ കുമാർ ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അനിൽകുമാറിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടിന് തീകൊളുത്തിയ അനിൽ കുമാർ മുറ്റത്ത് നിർത്തിയിട്ട കാറിനും സ്കൂട്ടറിനും തീയിട്ടു. തീ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഷാജിയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പുറത്തിറങ്ങിയ ഷാജിയെ അനിൽ കുമാർ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് അനിൽ കുമാർ സ്വയം തീകൊളുത്തുകയായിരുന്നു.
ഉടൻ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി അനിൽ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. അഗ്നിബാധയിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അനിൽ കുമാറും ഭാര്യയുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ഇയാൾ വീട് ആക്രമിച്ചത്. 2018 ൽ ഇതേ വീട് ആക്രമിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam