
അതിരപ്പിള്ളി: നീണ്ട ഒരിടവേളക്ക് ശേഷം അതിരപ്പിള്ളി വനമേഖലയില്‍ വീണ്ടും തുമ്പികൈയ്യില്ലാത്ത ആനക്കുട്ടിയെത്തി. മറ്റാനകൂട്ടത്തോടൊപ്പം പറയന്‍പാറ തോടിന് സമീപം പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തിലാണ് ആന കുട്ടിയെ കണ്ടത്. സ്വന്തമായി വെള്ളം കുടിക്കുകയും തീറ്റയെടുക്കുകയും ചെയ്യുന്ന ആനകുട്ടിക്ക് നിലിവല്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തല്‍. 2023 ജനുവരി 10നാണ് പ്ലാന്റേഷന്‍ ഭാഗത്ത് തുമ്പികൈയ്യില്ലാത്ത ആനകുട്ടിയെ ആദ്യമായി കാണുന്നത്. വൈല്‍ഡ് ഫോട്ടാഗ്രാഫര്‍മാരായ ജിലേഷ് ചന്ദ്രന്‍, സജിന്‍ ഷാജു, വിജീഷ് എന്നിവരാണ് അംഗവൈകല്യമുള്ള ആനകുട്ടിയുടെ ചിത്രം പുറത്തു കൊണ്ടുവന്നത്. തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണം നടത്തുകയും ആനകുട്ടിയുടെ ആരോഗ്യനില വിലയിരുത്തുകയും ചെയ്തിരുന്നു.
പിന്നീട് പലതവണ ഈ മേഖലയില്‍ ആനകുട്ടിയെ കണ്ടെങ്കിലും കുറച്ചു നാളുകളായി ഒരുവിവരവും ഇല്ലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ആനകൂട്ടത്തോടൊപ്പം അംഗവൈകല്യമുള്ള ആനകുട്ടി വീണ്ടുമെത്തിയത്. ജന്മനാല്‍ തുമ്പികൈ ഇല്ലാത്തതാണോ അതോ മറ്റ് മൃഗങ്ങളുടെ ആക്രമണത്തില്‍ തുമ്പികൈ നഷ്ടമായതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam