
മൂന്നാർ: മൂന്നാറിൽ ബാറ്ററി കള്ളൻമാരുടെ ശല്യം സഹിക്കാനാകാതെ വാഹന ഉടമകൾ. നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് നാല് മാസത്തിനിടെ മോഷണം പോയത് 40 ലധികം ബാറ്ററികളാണ്. മോഷണം പതിവായിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇപ്പോഴും രാത്രി നിരീക്ഷണം പൊലീസ് ശക്തമാക്കിയിട്ടില്ലെന്നാണ് ആരോപണം.
മൂന്നാറിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്തിയിടുന്ന ലോറികളില്‍ നിന്ന് ബാറ്ററികള്‍ ഇടവേളകളില്ലാതെ മോഷണം പോകുമ്പോഴും മോഷ്ടക്കാളെ പിടികൂടാന്‍ പൊലീസിന് സാധിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നു. നാലുമാസത്തിനിടെ പഴയ മൂന്നാര്‍, മൂലക്കട, പഞ്ചായത്തിന്റെ പാര്‍ക്കിംങ്ങ് ഗ്രൗണ്ട്, പുതിയപാലത്തിന് സമീപം എന്നിവിടങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് നാല്‍പതോളം ബാറ്ററികളാണ് മോഷണം പോയത്. ഇന്നെലെ നല്ലതണ്ണി റോഡില്‍ നിര്‍ത്തിയിട്ടുന്ന ഉദയഗിരിയുടെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്ന് രണ്ട് ബാറ്ററികള്‍ മോഷ്ടാക്കള്‍ അപഹരിച്ചു.
രണ്ടാഴ്ചക്ക് മുമ്പ് ഇയാളുടെ മറ്റൊരു വാഹനത്തിലെ ബാറ്ററിയും മോഷണം പോയിരുന്നു. സംഭവത്തില്‍ ലോറിയുടമകള്‍ നല്‍കിയ പരാതികള്‍ സ്റ്റോഷനില്‍ കുമ്പാരമായി എത്തുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നുണ്ടോയെന്ന് ഉടമകളോട് അന്വേഷിച്ച് മടങ്ങുന്ന സംഘം മറ്റൊരു മോഷണം നടക്കുമ്പോഴാണ് വീണ്ടും രംഗത്തെത്തുന്നത്. മോഷ്ടക്കാള്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയാത്തത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നത്.