
പാലക്കാട്: തർക്കത്തെ തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തി തലക്കടിച്ച് വീഴ്ത്തിയ സംഭവത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് ആണ് ചികിത്സക്കിടെ മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ച കഴിഞ്ഞാണ് മരണം സംഭവിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗിരീഷിനെ പിന്നാലെയെത്തി തലക്കടിച്ച് വീഴ്ത്തിയ സജു, അക്ഷയ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിപ്പോൾ റിമാന്റിലാണ്.
തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു ഗിരീഷ്. ഈ മാസം ഏഴിനാണ് സംഭവം. ഗിരീഷും പ്രതികളും തമ്മിൽ രാത്രി വാക്കു തർക്കമുണ്ടായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് മടങ്ങിയ ഗിരീഷിനെ സജുവും അക്ഷയും പിന്തുടരുകയായിരുന്നു. ബൈക്ക് ഓടിക്കുകയായിരുന്ന ഗിരീഷിനെ പിന്നാലെയെത്തിയ ഇരുവരും ചേർന്ന് തലയ്ക്കടിച്ച് വീഴ്ത്തി. അടിയേറ്റ് നിലത്ത് വീണ ഗിരീഷിനെ രക്ഷിക്കാൻ ശ്രമിക്കാതെ ഇരുവരും സ്ഥലത്ത് നിന്ന് പോവുകയും ചെയ്തു.
ഗിരീഷിനെ ആക്രമിച്ച പ്രതികളായ അക്ഷയ് (ഇടത്) സാജു (വലത്)
ബൈക്ക് അപകടമാണെന്നായിരുന്നു നാട്ടുകാരും പൊലീസും ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നിയ സാഹചര്യത്തിലാണ് ടൗൺ സൗത്ത് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. സംഭവം കൊലപാതക ശ്രമമാണെന്ന് കണ്ടെത്തിയതോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐ വി ഹേമലത, അഡീഷണൽ എസ്‌ഐ കെ ഉദയകുമാർ, സിപിഒമാരായ സജീന്ദ്രൻ, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഗിരീഷ് മരിച്ചതോടെ സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam