
ഇടുക്കി: വെള്ളിയാഴ്ച്ച രാത്രിയില്‍ മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് അണക്കെട്ടിന് സമീപം ദേശിയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നാര്‍ പെരിയവരൈ സ്വദേശി സുബിനാണ് മരിച്ചത്. സുബിനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന തടി ലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് അണക്കെട്ടിന് സമീപം ദേശിയപാതയില്‍ വാഹനാപകടം സംഭവിച്ചത്. ഹെഡ് വര്‍ക്ക്സ് അണക്കെട്ട് ഭാഗത്തു നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബൈക്ക് മൂന്നാറില്‍ നിന്ന് അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന തടിലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ ബൈക്ക് യാത്രികനും മൂന്നാര്‍ പെരിയവരൈ സ്വദേശിയുമായ സുബിന്‍ മരിച്ചു.സുബിനൊപ്പം സഞ്ചരിച്ചിരുന്ന മൂന്നാര്‍ കോളനി സ്വദേശിയായ സുഹൃത്തിനും അപകടത്തില്‍ പരിക്ക് സംഭവിച്ചു.ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.അപകടത്തില്‍ പരിക്കേറ്റ ശേഷം സുബിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ത ചികിത്സക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍ ഭാഗം തകര്‍ന്നു.
തൃശ്ശൂരും കണ്ണൂരും വാഹനാപകടം; നാലുമരണം, കൊച്ചിയില്‍ കാറിന് തീപിടിച്ചു
തൃശ്ശൂര്‍: പുതുവത്സര ദിനത്തിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ (Accident) സംസ്ഥാനത്ത് നാലുമരണം. തൃശ്ശൂരും കണ്ണൂരുമായാണ് അപകടങ്ങളില്‍ നാലുപേര്‍ മരിച്ചത്. കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശികളായ അശ്വന്ത്, കമൽജിത്ത് എന്നിവർ മരിച്ചു. രാവിലെ 6.45 നായിരുന്നു അപകടം. ഓട്ടോ യാത്രക്കാരാണ് മരിച്ചത്. കണ്ണൂരിൽനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തിൽപെട്ടത്. അമിത വേഗത്തിലെത്തിയ ലോറി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ പെരിഞ്ഞനത്ത് ദേശീയ പാതയിൽ പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. മതിലകം സ്വദേശി അൻസിൽ (22), കാക്കാത്തിരുത്തി സ്വദേശി രാഹുൽ (22) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. ദേശീയപാതയില്‍ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. രാവിലെ ആറരയോടെയായിരുന്നു തീപിടിത്തം. എൻജിൻ തകരാറാണ് കാരണം. തീപിടിക്കും മുൻപ് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വൈറ്റില സ്വദേശിയായ അഭിഭാഷകന്‍റേതാണ് കാർ. കാർ പൂർണമായും കത്തിനശിച്ചു. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam