
അമ്പലപ്പുഴ: യുവതിയെ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ച സംഭവത്തിൽ ബിജെപി നേതാവും സഹോദരനും റിമാന്‍റിൽ. ബിജെപി പ്രാദേശികനേതാവും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17 ആം വാർഡിൽ മാടവനത്തോപ്പി ബിനു (47), സഹോദരൻ വിജിലാൽ(44) എന്നിവരാണ് റിമാൻറിലായത്. ആക്രമണത്തിന് കൂട്ടുനിന്ന ബിനുവിൻറെ ഭാര്യ സ്മിത, വിജിലാലിന്‍റെ ഭാര്യ സിൽവിയ എന്നിവർക്കുവേണ്ടിയുള്ള അന്വേക്ഷണം നടക്കുകയാണെന്ന് അമ്പലപ്പുഴ പോലീസ് പറഞ്ഞു.
ആലപ്പുഴ ഫയർ സ്റ്റേഷനിലെ മെക്കാനിക്ക് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാർഡിൽ വണ്ടാനം തൈപ്പറമ്പ് (സ്നേഹാലയം) വീട്ടിൽ പ്രിയധരന്റ ഭാര്യ സ്നേഹ (39)ക്കാണ് മർദ്ദനേറ്റത്. കമ്പി വടികൊണ്ടുള്ള അടിയേറ്റ് ഇടതു കൈക്കും തലക്കും പരിക്കേറ്റ സ്നേഹയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സ്നേഹയുടെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട് വൃത്തിയാക്കാനെത്തിയപ്പോൾ സമീപവാസികളായ ബിനു, ബിജിലാൽ, സ്മിത, സിൽവിയ എന്നിവർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അക്രമത്തിൽ പരിക്കേറ്റ സ്നേഹയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളിൽ ബിനുവിനെയും വിജിലാലിനെയും കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. രണ്ടു വർഷം മുമ്പ് സ്നേഹയുടെ സ്ഥലം കൈയ്യേറി ഇവർ സെപ്ടിക് ടാങ്ക് സ്ഥാപിച്ചിരിന്നു. ഇതിനെതിരെ പരാതി നൽകിയതിൻറെ പേരിൽ സ്നേഹയെ വഴിയിൽ തടഞ്ഞു നിർത്തി ഇവർ നേരത്തെ അക്രമിച്ചിരുന്നു. ഈ കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ് വ്യാഴാഴ്ച വീണ്ടും ആക്രമണമുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam