
തിരുവനന്തപുരം:സീൽ വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിജെപി. കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിന്‍റെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും ബിജെപി സീൽ പതിച്ച കത്ത് അയച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന ജന.സെക്രട്ടറി എസ്.സുരേഷ് ആരോപിച്ചു. സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥൻ സെക്രട്ടറിയേറ്റിൽ സിപിഎം അനുകൂല സംഘടനയുടെ ആളാണെന്നാണ് ആക്ഷേപം. കേരളത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
പഴി ബിജെപിയുടെ പുറത്ത് ചാരാൻ ശ്രമം നടക്കുന്നുണ്ട്. ഇതിന് പിന്നിൽ ഗൂഢാലോചനയാണ്. കത്ത് അയച്ച ഉദ്യോഗസ്ഥൻ എൻജിഓ യൂണിയൻ നേതാവാണ്. ഇയാൾക്കെതിരെ ആണ് നടപടി എടുത്തത്. സിപിഎം കമ്മീഷൻ ഉദ്യോഗസ്ഥ ഡീൽ നടക്കുന്നതായും ബിജെപി ആരോപിച്ചു. ജയ്സൽ പി അസീസ് എന്ന ഉദ്യോഗസ്ഥൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ ബന്ധമുള്ളതിനാൽ ഡ്യൂട്ടിക്ക് നിയോഗിച്ചയാൾ ആണ്. തൊഴിൽ മന്ത്രി മത്സരിക്കുന്ന നേമത്ത് അതേ വകുപ്പിലെ ലേബർ ഓഫീസർ റിട്ടേണിങ് ഓഫീസർ ആയി എത്തുന്നു. ഇതൊന്നും കാണാനുള്ള കണ്ണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇല്ലേയെന്നും ബിജെപി വിമർശനം.
വിഷയത്തിൽ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപിയുടെ സീൽ ഉദ്യോഗസ്ഥന് എവിടെ നിന്ന് കിട്ടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സീൽ പതിച്ച അപേക്ഷ മാത്രമല്ലല്ലോ നൽകുന്നതെന്നും അത് മാത്രം തിരഞ്ഞുപിടിച്ചു എങ്ങനെ അയക്കുന്നുവെന്നുമാണ് ബിജെപി ചോദ്യങ്ങൾ. എൻജിഓ യൂണിയൻ സഖാക്കൾ കമ്മീഷൻ പ്രവർത്തനം അട്ടിമറിക്കുന്നുവെന്നും എസ് സുരേഷ് ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam