
തൃശൂര്‍: പുന്നയൂര്‍ക്കുളം മന്ദലാംകുന്ന് പാപ്പാളി മരമില്ലില്‍ തീപിടിത്തം. മത്സ്യത്തൊഴിലാളികളുടെ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. മരംമുറിക്കുന്ന മൂന്ന് കട്ടര്‍, പൊടി കളയുന്ന യന്ത്രം, മര ഉരുപ്പിടികള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ഇതുവഴി പോയ മത്സ്യത്തൊഴിലാളികളുടെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകടകാരണം അറിവായിട്ടില്ല.
ദേശീയപാതയോരത്തെ വുഡ് ഹൗസ് മരമില്ലില്‍ ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. മത്സ്യബന്ധനത്തിനു പൊന്നാനി ഹാര്‍ബറിലേക്ക് പോയ അല്‍ഖോര്‍ വള്ളത്തിലെ തൊഴിലാളികളായ മന്ദലാംകുന്ന് പുതുപാറക്കല്‍ റസാഖ്, മാനത്തുപറമ്പില്‍ നൂറുദ്ദീന്‍, പുളിക്കല്‍ ഷിഹാബ് എന്നിവരാണ് സമീപത്തെ വീടുകളില്‍നിന്നു വെള്ളം എത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. തുടര്‍ന്ന് ഗുരുവായൂരില്‍നിന്നു അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
മര ഉരുപ്പിടികളിലേക്ക് തീയാളുംമുമ്പ് അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. മുവ്വാറ്റുപുഴ സ്വദേശി മൊയ്തീനാണ് 15 വര്‍ഷമായി മില്ല് വാടകയ്ക്ക് എടുത്തു നടത്തുന്നത്. നാലു വര്‍ഷത്തിനിടെ നാലുതവണ മില്ലിനു തീപിടിച്ചിരുന്നു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി.
Read also: സൈക്കിളിൽ അമ്മവീട്ടിലേക്ക് പോയ യുവാവ് വഴി തെറ്റി എത്തിയത് മാന്നാർ ടൗണിൽ, തുണയായി സാമൂഹ്യപ്രവർത്തകർ
ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ ഒരു കിലോ സ്വർണം പിടികൂടി
കൊച്ചി: ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. മസ്കറ്റിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് നാല് കാപ്സ്യൂളുകളാക്കി സ്വർണം കൊണ്ടുവന്നത്.
കഴിഞ്ഞമാസം, തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനത്തിന്‍റെ സീറ്റിനടിയിൽ കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു. ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് കുഴമ്പ് രൂപത്തിലുള്ള ഒരു കിലോയ്ക്കടുത്തുള്ള സ്വർണം കണ്ടെടുത്തത്. വേർതിരിച്ചെടുത്തപ്പോൾ 965.09 ഗ്രാം സ്വർണമുണ്ടായിരുന്നതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam