
പാലക്കാട്: പട്ടാമ്പിയിൽ ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിപരുക്കേൽപ്പിച്ചു. പരിക്കേറ്റ ബൈസ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. ഓങ്ങല്ലൂർ സ്വദേശി അലിയാണ് ബസ് തടഞ്ഞിട്ട് ഡ്രൈവർ ആഷിഖിനെ മർദ്ദിച്ചത്. പാലക്കാട് നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന ദർശൻ ബസിലെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. ബസിൽ നിന്ന് ആളെയിറക്കുന്ന സമയത്ത് ബൈക്കിന് കടന്നു പോകാൻ സ്ഥലം നൽകയില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. ബസ് ഡ്രൈവറുടെ പരാതിയിൽ പട്ടാമ്പി പൊലീസ് ബൈക്ക് യാത്രികൻ അലിക്കെതിരെ കേസെടുത്ത് നടപടികൾ സ്വീകരിച്ചു.
അതേസമയം കൊച്ചിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിയെ തല്ലിയെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറെ സസ്പെൻഡ് ചെയ്തു എന്നതാണ്. കെ എസ് ആര്‍ ടി സി പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്‍റണി വി സെബാസ്റ്റ്യനെയാണ് സസ്പെൻഡ് ചെയ്തത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്ത് അടിച്ചെന്ന അമ്മയുടെ പരാതിയിലാണ് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്. ജനുവരി 30 ന് നാലുമണിക്ക് വീട്ടിലേക്ക് പോകാനായി കെ എസ് ആര്‍ ടി സി ബസില്‍ കയറിയപ്പോഴായിരുന്നു ഡ്രൈവര്‍ കുട്ടിയെ അടിച്ചതെന്നാണ് പരാതി ഉയർന്നത്. മുമ്പും ഇതേ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവർ കുട്ടിയെ അടിച്ചിട്ടുണ്ടെന്ന് അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. അന്വേഷണത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കെ എസ് ആര്‍ ടി സി അധികൃതർ ബസ് ഡ്രൈവർക്കെതിരെ നടപടി എടുത്തത്.