
കോഴിക്കോട്: കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ ഇന്ന് 34 പേര്‍ കൂടി പനിക്ക് ചികിത്സ തേടി. ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്കൂളിലെ 163 കുട്ടികളും 13 അധ്യാപകരും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ബാധിച്ച് ചികിത്സയിലാണ്. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കി. അഡീഷണല്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിയ സംഘം നാളെ മെഡിക്കല്‍ ക്യാമ്പ് നടത്താനും തീരുമാനിച്ചു.
ഇന്ന് 34 പേര്‍ കൂടി ചികിത്സ തേടിയതോടെ ആനയാംകുന്നിലെ പനിബാധിതരുടെ എണ്ണം 210 ആയി. തൊട്ടടുത്ത ഗവ. എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും പനി പടര്‍ന്നിട്ടുണ്ട്. ഇതോടെ സ്കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി സ്കൂളിന് നേരത്തെ തന്നെ വെള്ളിയാഴ്ച വരെ അവധി നല്‍കിയിരുന്നു.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അഡീഷണല്‍ ഡി എം ഒ ഡോ.ആശാദേവിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. പനി പടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച മെഡിക്കല്‍ ക്യാമ്പ് നടത്തും.
കഴിഞ്ഞ ദിവസം മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം വ്യാഴാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണോ എന്ന് ആരോഗ്യവകുപ്പ് തീരുമാനമെടുക്കുക.
Read Also: കോഴിക്കോട് ഒരു സ്കൂളിലെ 176 പേര്‍ക്ക് പനി ബാധിച്ചു; രക്തസാമ്പിളുകൾ വിദഗ്‌ദ്ധ പരിശോധനയ്ക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam