
കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം വേദിയാകും. സര്‍വകലാശാലാ കാമ്പസില്‍ ചേര്‍ന്ന ഫിക്സചര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പുരുഷ ഫുട്ബോള്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജിലും വനിതകളുടേത് കോഴിക്കോട് ജെ.ഡി.ടിയിലും നടക്കും. വോളിബോള്‍ പുരുഷ വിഭാഗം മത്സരത്തിന് കോഴിക്കോട് ദേവഗിരിയും വനിതകളുടേതിന് സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുടയും വേദിയാകും. ക്രിക്കറ്റ് മത്സരങ്ങള്‍ കേരളവര്‍മ കോളേജില്‍ അരങ്ങേറും.
ഹാന്‍ഡ് ബോള്‍ പുരുഷ വിഭാഗം സര്‍വകലാശാലാ കാമ്പസിലും വനിതകളേടേത് സഹൃദയ കോളേജ് കൊടകരയിലുമാണ് നടക്കുക. സോണല്‍ മത്സരങ്ങള്‍ ഈ മാസം തുടങ്ങും. ഒക്ടോബറിലാകും അന്തര്‍കലാലയ മത്സരങ്ങള്‍. പുതിയ പാഠ്യപദ്ധതി അനുസരിച്ച് സ്പോര്‍ട്സ് മാനേജ്മെന്റ്, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് എന്നീ കോഴ്സുകള്‍ തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
കോളേജുകള്‍ വിദ്യാര്‍ഥികളില്‍ നിന്നു പിരിച്ചെടുക്കുന്ന സ്പോര്‍ട്സ് അഫിലിയേഷന്‍ ഫീസ് യഥാസമയം സര്‍വകലാശാലയില്‍ ഒടുക്കുന്നതിന് നടപടി വേണമെന്നും വി.സി. ആവശ്യപ്പെട്ടു. കോളേജുകളുടെ കൂടി കായികമേഖലാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. 2019-20 അധ്യയന വര്‍ഷത്തില്‍ മാത്രം ഈ ഇനത്തില്‍ സര്‍വകലാശാലക്ക് 5.67 കോടി രൂപയോളം ലഭിക്കാനുണ്ട്. കായിക വകുപ്പിനായി തയ്യാറാക്കിയ ഹാന്‍ഡ് ബുക്ക് ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു.
യോഗത്തില്‍ കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കായികാധ്യാപക സംഘടനാ ഭാരവാഹികളായ ഡോ. ഹരിദയാല്‍, ഡോ. ഷിനു, അസി. രജിസ്ട്രാര്‍ ആരിഫ തുടങ്ങിയവര്‍ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam