
തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണ്ണാവസരമൊരുക്കി കെഎസ്ഇബി. രണ്ടു വർഷത്തിന് മേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാനാണ് അവസരമുള്ളത്. റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം.
ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്പെഷ്യൽ ഓഫീസർ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. 15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് പലിശ നാല് ശതമാനം മാത്രമാണ്. അഞ്ച് മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ അഞ്ച് ശതമാനമാണ്. രണ്ടു മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ ആറ് ശതമാനവുമാണ്.
വൈദ്യുതി കുടിശ്ശികകൾക്ക് ഉള്ള പലിശകൾ 6 തവണകളായി അടയ്ക്കാൻ അവസരമുണ്ട്. മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കിയാൽ ആകെ പലിശ തുകയിൽ രണ്ട് ശതമാനം അധിക ഇളവും ലഭിക്കും. പരിമിതകാലത്തേക്കു മാത്രമാണ് ഈ അവസരമെന്നും കെഎസ്ഇബി അറിയിച്ചു.
അതേസമയം, ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകൾ തട്ടിപ്പാണെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു. ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളതെന്നും കെ എസ് ഇ ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടില്ലെന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കെ എസ് ഇ ബി ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam