
ആലപ്പുഴ: കുട്ടനാട്ടിലെ കൈനകരിയിൽ പാടശേഖരങ്ങളിൽ മട വീണതിനെ തുടർന്ന് ദുരിതത്തിലായവരെ പുനരധിവസിപ്പിക്കുന്നതിനായി ആലപ്പുഴ എസ്ഡിവിജെബിഎസ് സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
ഇന്ന് വൈകുന്നേരത്തോടെ ആകെ 80 കുടുംബങ്ങളിലായി 333 പേരാണ് ക്യാമ്പിലുള്ളത്. ജലഗതാഗത വകുപ്പിന്റെ രണ്ടു ബോട്ടുകളും മൂന്നു വാട്ടർ ആംബുലൻസും രണ്ട് ഫയർ ആന്റ് റസ്‌ക്യൂ ബോട്ടുകളും ചേർന്നാണ് കുടുംബങ്ങളെ കൈനകരിയിൽ നിന്നും ഒഴിപ്പിച്ച് ആലപ്പുഴയിലെത്തിച്ചത്.
രോഗികളും കുഞ്ഞുങ്ങളുമടങ്ങുന്ന ക്യാമ്പിലെ അംഗങ്ങൾക്കായി മെഡിക്കൽ സംഘങ്ങടക്കമുള്ള സേവനങ്ങൾ ക്യാമ്പിൽ പ്രവർത്തിക്കുന്നുണ്ട്. ഹോമിയോ, അലോപ്പതി, ദേശീയ ആയുഷ് മിഷന്റെ സഹകരണത്തോടു കൂടിയുള്ള ആയുർവ്വേദ മെഡിക്കൽ സംഘം എന്നിങ്ങനെ മൂന്നു സംഘങ്ങളാണ് ക്യാമ്പിൽ വൈദ്യസഹായം നൽകുന്നത്.
ആംബുലൻസുകളുടെ സേവനവും ക്യാമ്പിൽ സജ്ജമാണ്. കിടപ്പുരോഗികൾക്കായി ജില്ലാ ജനറൽ ആശുപത്രിയിലെ പത്താം വാർഡിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഇതിനോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam