
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ പുതിയ തന്ത്രങ്ങൾ മെനയുന്നു. കുട്ടികളെ വശത്താക്കാൻ കഞ്ചാവ് ചേർത്ത മിഠായികൾ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തൽ. രണ്ട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും പിടികൂഠിയ മിഠായികൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.
ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും അടുത്തിടെ എക്സൈസ് സംശയകരമായി മിഠായികൾ പിടിച്ചെടുത്തിരുന്നു. സംശയം തോന്നി ഏക്സൈസ് സംഘം മിഠായികൾ പരിശോധനക്കയച്ചു. ഒടുവിൽ പിടികൂടിയ മിഠായികളിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ലാബ് പരിശോധനാ ഫലം പുറത്തു വന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പുതിയ പരീക്ഷണത്തിനിറങ്ങുന്നതെന്നും മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും എക്സൈസ് ഡിപ്പാർട്ട്മെന്‍റ് മുന്നറിപ്പ് നൽകി. സംശയകരമായി കുട്ടികളുടെ കയ്യിൽ ഇത്തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ ഉടനെ വിവരം അറിയിക്കണമെന്നും എക്സൈസ് അറിയിത്തു. എക്സൈസ് കൺട്രോൾ റൂം നമ്പറുകൾ: 9447178000, 9061178000
അതേസമയം ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ തിരുവനന്തപുരം ഉച്ചക്കടയിൽ 4 കിലോഗ്രാം കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി സുജിത് ദാസ്(45 വയസ്സ്) ആണ് കഞ്ചാവുമായി പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ജെ.എസ്.പ്രശാന്തും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ ഇൻസ്പെക്‌ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ എൻ. മണിവർണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്. എസ്.എസ്, ലാൽ കൃഷ്‌ണ. യു.കെ, പ്രസന്നൻ. ബി, സൂരജ്.എസ്, മുഹമ്മദ് അനീസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി.പി, ശ്രീജ.എസ് എന്നിവരും ഉണ്ടായിരുന്നു.
Read More : ലഹരിമരുന്ന് പുരട്ടിയ ടിഷ്യു പേപ്പര്‍ റോളുകൾ, മൊബൈല്‍ ഫോണുകള്‍, ചാർജറുകൾ; കുവൈത്തിലെ ജയിലിൽ പരിശോധന, അന്വേഷണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam