
ഇടുക്കി: കാർബൺ ഡൈ ഓക്സൈഡ് കിട്ടാനില്ലത്തതിനാൽ ഇടുക്കിയിലെ ചെറുകിട സോഡ വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗോവയിൽ നിന്നും എത്തിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന് ഉയർന്ന വില നൽകേണ്ടി വരുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
ഫാക്ടിൽ നിന്നുമാണ് ചെറികിട സോഡ നിർമ്മാതാക്കൾക്ക് കാർബൺ ഡൈ ഓക്സൈഡ് കിട്ടിയിരുന്നത്. ഫാക്ട് കാർബൺ ഡൈ ഓക്സൈസിൻറെ ഉല്പാദനം രണ്ടു മാസം മുമ്പ് നിർത്തി. ഗോവയിൽ നിന്നുമാണ് ഇപ്പോൾ സിലിണ്ടറുകൾ എത്തുന്നത്. ഇതോടെ ഒരു സിലിണ്ടർ കാർബൺ ഡൈ ഓക്സൈഡിൻറെ വില 2200 രൂപയായി ഉയർന്നു.
ഫാക്ട് ഉല്പാദനം നിർത്തുന്നതിന് മുമ്പ് 1200 രൂപയായിരുന്നു വില. ഗോവയിൽ നിന്നും പല തട്ടിലുള്ള ഇടനിലക്കാർ വഴി എത്തുന്നതിനാൽ കമ്മീഷനും വാഹന ചാർജും കൂടിയതാണ് വില വർദ്ധിക്കാൻ കാരണം. കാർബൺ ഡൈ ഓക്സൈഡിൻറെ വില ഇനിയും കൂടിയാൽ ചെറുകിട സോഡാ നിർമ്മാണ സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരും. വൻകിട കമ്പനികളുടെ സോഡ മാർക്കറ്റിലുളളതിനാൽ ചെറുകിടക്കാരുടെ സോഡക്ക് വില കൂട്ടാനും കഴിയില്ല.
ഇടുക്കിയിൽ മാത്രം നൂറിലധികം ചെറുകിട സോഡാ ഫാക്ടറികളുണ്ട്. അടച്ചു പൂട്ടേണ്ടി വന്നാൽ ഈ രംഗത്തുള്ള നൂറുകണക്കിനു പേർ പട്ടിണിയിലാകും. സർക്കാർ ഇടപെട്ട് വില കുറക്കാൻ ഫാക്ടിലെ ഉൽപ്പാദനം പനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam