പ്രസവ വേദനയെ തുടർന്ന് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടു പോകാനായി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി 3 ചുറ്റായി കിടക്കുന്നതു കണ്ടത്.
കൊല്ലം: വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞിന് രക്ഷകനായി ആംബുലൻസ് ഡ്രൈവർ. പുറത്തു വന്ന കുഞ്ഞിന്റെ കഴുത്തിൽ കുടുങ്ങിക്കിടന്ന പൊക്കിൾക്കൊടി നീക്കിയാണ് വാളത്തുംഗൽ അമ്പുവടക്കതിൽ രാഹുൽ ഭവനിൽ28 കാരൻ ആർ. രാഹുൽ രക്ഷകനായത്. കഴിഞ്ഞ ജനുവരി 22നു വൈകിട്ട് 3മണിയോടെയാണ് സംഭവം. ഇരവിപുരം കുന്നത്തുകാവ് സ്വദേശി അഞ്ജുവാണ് വീട്ടിൽ പ്രസവിച്ചത്. പ്രസവ വേദനയെ തുടർന്ന് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടു പോകാനായി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി 3 ചുറ്റായി കിടക്കുന്നതു കണ്ടത്.
അമ്മയെയും കുഞ്ഞിനെയും ഇങ്ങനെ വാഹനത്തിലേക്കു മാറ്റുന്നത് അപകടമാകുമെന്നു തോന്നിയതോടെ രാഹുൽ കുഞ്ഞിന്റെ കഴുത്തിൽ ചുറ്റിക്കിടന്ന പൊക്കിൾ കൊടി സാവധാനം അഴിച്ചു മാറ്റുകയായിരുന്നു.ഉടൻ തന്നെ കൊല്ലം ഗവ.വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്നു ഡോക്ടർമാർ പൊക്കിൾകൊടി വേർപെടുത്തിയതോടെയാണ് അമ്മയും കുഞ്ഞും സുരക്ഷിതരായത്. കുഞ്ഞിന് ആരാധ്യൻ എന്നാണ് പേരിട്ടിരിക്കുന്നത്. അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താനായതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് രാഹുൽ. മുൻപും സമാനമായ സംഭവങ്ങൾ രാഹുലിന്റെ ആംബുലൻസിൽ ഉണ്ടായിട്ടുണ്ട്.
മോട്ടർ വാഹന വകുപ്പും വിവിധ ആശുപത്രികളും ആംബുലൻസ് ഡ്രൈവർമാർക്ക് 6 മാസം കൂടുമ്പോൾ നൽകുന്ന പ്രാഥമിക ചികിത്സാ ക്ലാസുകളും അപകടങ്ങൾ ഉണ്ടാകുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളുമാണ് രാഹുലിന് സഹായകമായത്. ജില്ലാ ശിശുക്ഷേമസമിതി രാഹുലിനെ അനുമോദിച്ചു. ജില്ലാ കലക്ടർ എൻ.ദേവിദാസ് പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.


