
ആലപ്പുഴ: ജില്ല ജനറൽ ആശുപത്രിയിലെ വനിത വാർഡിൽ സീലിങ് തകർന്ന് കട്ടിലിന് മുകളിൽ പതിച്ചു. രോഗിയില്ലാത്തതിനാൽ വന്‍ ദുരന്തം ഒഴിവായി. വനിതകളുടെ സർജറി വാർഡിലാണ് സംഭവം. ഫാനിന്‍റെ സമീപത്തെ സീലിങ്ങാണ് അടർന്ന് വീണത്. വലിയ ശബ്ദം കേട്ട് സമീപത്തെ ഡ്യൂട്ടി മുറിയിലെ ജീവനക്കാർ ഓടിയെത്തിയപ്പോൾ കട്ടിലിലും നിലത്തുമായി കോൺക്രീറ്റ് ചിതറിക്കിടക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികളെ കിടത്തുന്ന വാർഡിലും മറ്റിടങ്ങളിലും സീലിങ്ങും തൂണുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന സീലിങ്ങും പൊട്ടിപ്പൊളിഞ്ഞ തൂണും ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയാണ്. രോഗികളും കൂട്ടിരിപ്പുകാരും ഭീതിയോടെയാണ് കഴിയുന്നത്. സർജറി വാർഡിന്‍റെ കവാടത്തിന്‍റെ ഭാഗത്തെ സീലിങ്ങും തകർന്ന് അപകട ഭീഷണിയിലാണ്.
ടെറസിൽ നിന്ന് കിണറ്റിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: വീടിന്‍റെ ടെറസിൽ നിന്ന് കിണറ്റിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നരിക്കുനി പാറന്നൂർ പുൽപ്പറമ്പിൽ താമസിക്കുന്ന കൊല്ലരക്കൽ നൗഷാദ് (39) ആണ് മരിച്ചത്. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പാറന്നൂർ ജുമാമസ്ജിദിൽ നടക്കും. ഇന്നലെ വീടിന്‍റെ ടെറസിൽ നിന്ന് കാൽവഴുതി നൗഷാദ് കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. ഖത്തർ കെ എം സി സിയുടെ നരിക്കുനി പഞ്ചായത്ത് കമ്മറ്റി അംഗം ആയിരുന്നു. മാതാവ്: കൊല്ലരക്കൽ ഖദീജ. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.