പൊലിഞ്ഞത് നാലര വയസുകാരന്റെ ജീവൻ, അധികൃതരെ നിങ്ങൾ കണ്ണ് തുറക്കൂ...; പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ

By Web TeamFirst Published Apr 1, 2023, 8:58 AM IST
Highlights

കുട്ടിയുമായി  ബൈപ്പാസിൽ എതിർവശത്തുള്ള കടയിലെത്തിയ അമ്മ കളിപ്പാട്ടവും ഭക്ഷണവും വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനായി ബൈപ്പാസ് മുറിച്ച് കടക്കുന്നതിനിടെ മുക്കോല കല്ലുവെട്ടാൻകുഴി ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് വന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടന്ന നാലര വയസുകാരൻ ബൈക്കിടിച്ച് മരിച്ച സംഭവത്തിൽ കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ പ്രതിഷേധം രൂക്ഷമായി. ആഴാകുളം എം എ വിഹാറിൽ ഷൺമുഖം സുന്ദരത്തിന്റെയും സി എൽ അഞ്ചുവിന്റെയും മകൻ നാലരവയസുളള എസ് യുവാൻ എന്ന കുട്ടിയാണ് വ്യാഴാഴ്ച രാത്രി ബെെക്കിടിച്ച് മരിച്ചത്. ബൈപ്പാസിൽ കല്ലുവെട്ടാൻകുഴി  പോറോട് പാലത്തിന് സമീപമാണ് അപകടം നടന്നത്.

കുട്ടിയുമായി  ബൈപ്പാസിൽ എതിർവശത്തുള്ള കടയിലെത്തിയ അമ്മ കളിപ്പാട്ടവും ഭക്ഷണവും വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനായി ബൈപ്പാസ് മുറിച്ച് കടക്കുന്നതിനിടെ മുക്കോല കല്ലുവെട്ടാൻകുഴി ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് വന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റതാണ് മരണ കാരണമായയത്. ഉടൻ തന്നെ നാട്ടുകാർ കുട്ടിയെയും അമ്മയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പാേയ ബൈക്ക് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പാേസ്റ്റ്‍മോർട്ടത്തിന് ശേഷം വിട്ടു കിട്ടിയ മൃതദേഹം സംസ്കരിച്ച ശേഷം വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ പോറോഡ് ഭാഗത്ത് ഇന്നലെ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണ നൽകാതെയുള്ള അധികൃതരുടെ നടപടിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ യാേഗം തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി വാർഡ് അം​ഗം ചിത്രലേഖ ചെയർമാനും മുൻ പഞ്ചായത്തംഗം ലാലൻ ജനറൽ കൺവീനറുമായി ആക്ഷൻ കൗൺസിലും രൂപീകരിച്ചു. ബെെപസിന്റ അശാസ്ത്രീയ നിർമ്മാണവും അധികൃതരുടെ അലംഭാവവും കാരണമാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി അപകട മരണങ്ങൾ ഇവിടെ നടന്നതെന്ന് പ്രതിഷേധ യാേഗത്തിൽ പങ്കെടുത്തവർ ആരോപിച്ചു. പാേറാേഡ് ഭാഗത്ത് സിഗ്നൽ സ്ഥാപിച്ച് വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തുക, പ്രദേശത്ത് ഹെെ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, അപകട സാധ്യത മുന്നറിയിപ്പ് ബാേർഡുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.

വാർഡ് അം​ഗം ചിത്രലേഖ അധ്യക്ഷത വഹിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് , ബിജെപി ജില്ലാ സെക്രട്ടറി വെങ്ങാനൂർ സതീശ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത് പനങ്ങാേട്, സിപിഐ കാേവളം മണ്ഡലം സെക്രട്ടറി മുട്ടയ്ക്കാട് വേണു ഗാേപാൽ, സിപിഎം ബ്രാഞ്ച് സെക്രട്ടറി മാേഹനൻ, മുൻ പഞ്ചായത്തംഗങ്ങളായ ലാലൻ, ജിനു രാജ്, വിവിധ സംഘടനാ നേതാക്കളായ ആനന്ദൻ, ധരൻ തുടങ്ങിയവർ പങ്കെടുത്തു.

മുറിച്ച് വിറ്റാൽ അരക്കോടി, 'നാട്ടിലെ ജനങ്ങൾക്ക് ​ഗുണമുണ്ടാകട്ടെ'; സേവാഭാരതിക്ക് 18 സെന്റ് ഭൂമി നൽകി വയോധികൻ

click me!