
ശ്രീനഗർ: മതിയായ രേഖകളില്ലാതെ അനധികൃതമായി അനുമതിയില്ലാതെ ലഡാക്കിലും ജമ്മു കശ്മീരിലും പ്രവേശിച്ച ചൈനീസ് പൗരൻ പിടിയിൽ. 29 കാരനായ ഹു കോംഗ്തായ് എന്നയാളെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ചൈനീയ് യുവാവ് പ്രദേശത്തെ സിആർപിഎഫ് വിന്യാസത്തെക്കുറിച്ചും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുമുള്ള വിവരങ്ങൾ തിരഞ്ഞതായി ഫോണിലെ സെർച്ച് ഹിസ്റ്ററിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നവംബർ 19-നാണ് ഇയാൾ ടൂറിസ്റ്റ് വിസയിൽ ഡൽഹിയിലെത്തിയത്. വാരണാസി, ആഗ്ര, ന്യൂഡൽഹി, ജയ്പൂർ, സാരാനാഥ്, ഗയ, കുശി നഗർ എന്നിവിടങ്ങളിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനായിരുന്നു ഇദ്ദേഹത്തിന് വിസ അനുവദിച്ചിരുന്നത്. എന്നാൽ വിസ നിയമങ്ങൾ ലംഘിച്ച് യുവാവ് ലഡാക്കിലും ജമ്മു കശ്മീരിലും പ്രവേശിക്കുകയായിരുന്നു.
നവംബർ 20നാണ് യുവാവ് ലേയിലേക്ക് വിമാനം കയറിയത്. ലേ എയർപോർട്ടിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് കൗണ്ടറിൽ രജിസ്റ്റർ ചെയ്യാതെ നിയമ ലംഘനം നടത്തി. ലേയിൽ തങ്ങിയ മൂന്ന് ദിവസത്തിനുള്ളിൽ ഇയാൾ സാൻസ്‌കാർ മേഖലയിലും ഹിമാലയൻ പട്ടണത്തിലെ പ്രധാന സ്ഥലങ്ങളിലും സന്ദർശനം നടത്തി. ഡിസംബർ 1-ന് ഇയാൾ ശ്രീനഗറിൽ എത്തി. അവിടെ ഒരു രജിസ്റ്റർ ചെയ്യാത്ത ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഹാർവാനിലെ ഒരു ബുദ്ധമത തീർത്ഥാടന കേന്ദ്രവും ഇയാൾ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഒരു ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെ സൈന്യം വധിച്ച സ്ഥലമാണിത്.
സൈന്യത്തിന്‍റെ വിക്ടർ ഫോഴ്സ് ആസ്ഥാനത്തിന് സമീപമുള്ള ദക്ഷിണ കശ്മീരിലെ അവന്തിപൂർ പ്രദേശം, ശങ്കരാചാര്യ കുന്നുകൾ, ഹസ്രത്ബാൽ, ദാൽ തടാകത്തിനടുത്തുള്ള മുഗൾ ഗാർഡൻ ഉൾപ്പെടെ ശ്രീനഗറിലെ വിവിധ പ്രദേശങ്ങളും ഇയാൾ സന്ദർശനം നടത്തി. ഇതിനിടെയാണ് സംശയം തോന്നിയ സൈന്യം ചൈനീസ് പൗരനെ പിടികൂടുന്നത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് കശ്മീർ താഴ്‌വരയിലെ സിആർപിഎഫ് വിന്യാസത്തെക്കുറിച്ചും 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുമുള്ള വിവരങ്ങൾ തിരഞ്ഞതായി കണ്ടെത്തി. യുവാവ് ഇന്ത്യൻ സിം കാർഡ് സംഘടിപ്പിച്ചതായും സൗന്യം കണ്ടെത്തി.
ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിസിക്‌സിൽ ബിരുദം നേടിയ ഹു കോംഗ്തായ് താൻ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണെന്നാണ് അവകാശപ്പെടുന്നത്. യുഎസ്, ന്യൂസിലാൻഡ്, ബ്രസീൽ, ഫിജി, ഹോങ്കോംഗ് തുടങ്ങിയ നിരവധി രാജ്യങ്ങൾ ഇയാൾ സന്ദർശിച്ചിട്ടുണ്ടെന്ന് പാസ്‌പോർട്ട് രേഖകൾ വ്യക്തമാക്കുന്നു. വിസ നിയമങ്ങൾ ലംഘിച്ച ഇയാളെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണെന്നും, നിലവിലെ സാഹചര്യത്തിൽ സ്വന്തം രാജ്യത്തേക്ക് തിരികെ അയക്കാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.