
മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിംഗ് കോളജിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കോളജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. മെക്കാനിക്കൽ വിങ്ങിലെ ഒരു വിദ്യാർത്ഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് പൊലീസ് കേസെടുക്കുകയും പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. നടുവട്ടം കൊളത്തോൾ ഒറുവിൽ അജ്മൽ (21), കണ്ണൂർ മൻഹൽ ആസ് (21), മങ്കട വെള്ളില സൗപർണിക വീട്ടിൽ ധീരജ് (21) എന്നിവരെയാണ് പിടികൂടിയത്. ഒളിവിലുള്ള മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അറസ്റ്റിലായവർ എല്ലാവരും സിവിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളാണ്. കോളേജിലെ വിദ്യാത്ഥികൾ തമ്മിലും വിദ്യാർത്ഥികളും നാട്ടുകാരുമായും പല തവണയായി സംഘർഷം ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പൊലീസ് നടപടികൾ കർശനമാക്കിയത്. കോളജിന്റെ പ്രവർത്തനം പ്രദേശത്തെ ക്രമസമാധാനത്തിന് ഭീഷണിയായാൽ സി ആർ പി സി 143 വകുപ്പ് പ്രകാരം കൊളജിനെതിരെ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.