
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീ ശങ്കര കോളേജിൽ വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചു. വിദ്യാർത്ഥികൾ പരസ്പരം തമാശയ്ക്ക് അസഭ്യം പറഞ്ഞത് നാട്ടുകാർക്ക് ഇഷ്ടമായില്ല. ഇത് ചോദ്യം ചെയ്തായിരുന്നു നാട്ടുകാർ വിദ്യാർഥികളെ ആക്രമിച്ചത്. നാട്ടുകാരുടെ ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾ പരിക്കേറ്റ് ചികിൽസയിലാണ്. കോളേജിന് മുന്നിൽ വച്ചായിരുന്നു ആക്രമണം നടന്നത്. സംഭവം കണ്ട് ഇത് തടയാനെത്തിയ അധ്യാപകരെയും അക്രമികൾ വിട്ടില്ല. അധ്യാപകർക്ക് അടക്കം പരിക്കേറ്റു.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മെഡിക്കൽ കോളേജിൽ നാളെ പി ജി ഡോക്ടർമാർ സമരം നടത്തും എന്നതാണ്. മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് നാളെ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ സമരം നടത്തുന്നത്. ഒ പി, കിടത്തി ചികിത്സ എന്നിവയെ സമരം ബാധിക്കുമെന്നാണ് വിലയിരുത്തൽ. അത്യാഹിത വിഭാഗം, ഐ സി യു, ലേബർ റൂം എന്നിവയെ സമരം ബാധിക്കില്ലെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയിട്ടുണ്ട്. വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെയും മന്ത്രി ശക്തമായി അപലപിച്ചിരുന്നു. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റെസിഡന്റ് വനിതാ ഡോക്ടറെയാണ് രോഗിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചത്. രോഗി മരിച്ച വിവരം അറിയിച്ചപ്പോഴായിരുന്നു ഡോക്ടർക്ക് മര്‍ദ്ദനം ഏൽക്കേണ്ടിവന്നത്. ഡോക്ടറുടെ പരാതിയിൽ കൊല്ലം സ്വദേശി സെന്തിൽ കുമാറിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. തലച്ചോറിലെ മുഴയുമായി രണ്ടാഴ്ച മുമ്പ് ചികിത്സയ്ക്കെത്തിയ കൊല്ലം സ്വദേശി ശുഭ പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്. ഈ സമയത്ത് ഐ സി യുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മരണവിവരം സെന്തിൽ കുമാറിനെ അറിയിക്കുകയായിരുന്നു. വിവരം കേട്ടയുടനെ സെന്തിൽ കുമാര്‍ ഡോക്ടറെ അസഭ്യം പറഞ്ഞ് വയറ്റിൽ ചവിട്ടിയെന്നാണ് പരാതി.
വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാളെ പി ജി ഡോക്ടർമാരുടെ സമരം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam