തിരുവനന്തപുരത്ത് ഓട്ടോയിൽ കയറ്റിയ ശേഷം നടന്ന പീഡനശ്രമം; പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് ആറ്റിങ്ങൽ കോടതി

By Web TeamFirst Published Nov 24, 2022, 9:18 PM IST
Highlights

പീഡന ശ്രമം നടത്തിയ പ്രതിക്ക് മൂന്ന് വർഷം തടവും 10000 രൂപ പിഴയും ശിക്ഷയുമാണ് കോടതി വിധിച്ചത്. തേക്കിൻകാട് സ്വദേശി രാജേഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം: പരിചയക്കാരിയായ സ്ത്രീയെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി വീടിന് സമീപം എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി. പീഡന ശ്രമം നടത്തിയ പ്രതിക്ക് മൂന്ന് വർഷം തടവും 10000 രൂപ പിഴയും ശിക്ഷയുമാണ് കോടതി വിധിച്ചത്. തേക്കിൻകാട് സ്വദേശി രാജേഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് ശിക്ഷ വിധിച്ചത്.

2014 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മകന് വിദേശത്ത് പോകുന്നതിനുള്ള ആവശ്യത്തിനായി പണം കടം വാങ്ങി വരവെയാണ് പരിചയക്കാരനായ ഓട്ടോ ഡ്രൈവർ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി അതിക്രമം കാട്ടിയത് എന്നാണ് പരാതി. തുടർന്ന് പരുക്കേറ്റ അതിജീവിതയെ മകനും സുഹൃത്തും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം അനിൽകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പതിനാല് സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിനാണ് ഹാജരായത്.

ഹൈവേയിൽ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞ് കണ്ണിൽ മുളക് സ്പ്ലേ ചെയ്ത് ലക്ഷങ്ങൾ കവർന്നു, തൃശൂർ സംഘം പിടിയിൽ

അതേസമയം കൊച്ചിയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കാറിൽ നടന്ന കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട കേസിൽ മോഡലിന്റെ രഹസ്യ മൊഴി പൊലീസ് രേഖപ്പെടുത്തി എന്നതാണ്. 164 ആം വകുപ്പ് പ്രകാരമാണ് മോഡലിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. മോഡലിനെ പീഡനത്തിന് ഇരയാക്കിയ ബാറിലും സമീപത്തെ ഹോട്ടലിലും പൊലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. പ്രതികളായ ഡിംപിൾ, നിധിൻ, സുധീപ്, വിവേക് എന്നിവരുമായി ഉച്ചയ്ക്കാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളും മോഡലും ആദ്യമെത്തിയ ബാർ ഹോട്ടലിലാണ് അന്വേഷണ സംഘം ആദ്യമെത്തിയത്. ജീവനക്കാരിൽ നിന്നും ഉദ്യോഗസ്ഥർ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പീഡനം നടന്ന ദിവസത്തെ സംഭവങ്ങൾ ഓരോന്നായി പ്രതികൾ വിവരിച്ചു. പിന്നീട്,  പ്രതികൾ ഭക്ഷണം കഴിച്ച തെട്ടടുത്ത ഹോട്ടലിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

click me!