
കോഴിക്കോട് : ഹൃദ്‍രോഗ ചികിത്സ കഴിഞ്ഞെത്തിയ ദമ്പതികളെ ഇറങ്ങേണ്ട സ്റ്റോപ്പിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ ഇറക്കിവിട്ടെന്ന പരാതിയില്‍ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ താമരശേരി പൊലീസ് അന്വേഷണം തുടങ്ങി. താമരശേരി പരപ്പൻപൊയിൽ സ്വദേശികളായ ലത്തീഫിനും ഭാര്യ ലൈലക്കുമാണ് ദുരനുഭവമുണ്ടായത്.
വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഹൃദ്രോഗ ചികിത്സ കഴിഞ്ഞെത്തിയ പരപ്പൻപൊയിൽ സ്വദേശികളായ ലത്തീഫിനും ഭാര്യ ലൈലയും പുലർച്ചെ 3.20നാണ് കോഴിക്കോട്ടുനിന്ന് സുൽത്താൻ ബത്തേരിയിലേക്കുളള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ കയറിയത്. ടിക്കറ്റെടുത്തത് പരപ്പൻപൊയിലേക്ക്. ഇറങ്ങാനുളള സ്ഥലമെത്തുംമുമ്പേ കണ്ടക്ടറോട് ഓർമ്മപ്പെടുത്തുകയും കണ്ടക്ടര്‍ പലവട്ടം ബെല്ലടിക്കുകയും ചെയ്തിട്ടും ബസ് നിർത്താൻ ഡ്രൈവര്‍ തയ്യാറായില്ല. മാത്രമല്ല, ഡ്രൈവർ അവഹേളിച്ച് സംസാരിക്കുകയും ചെയ്തെന്നും ലൈല താമരശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൂന്നുകിലോമീറ്റർ അകലെ, താമരശ്ശേരി പഴയ സ്റ്റാൻഡിൽ ഇവരെ ഇറക്കിവിട്ടത്.
രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തിക്കൊടുക്കണമെന്ന നിര്‍ദ്ദേശം നിലനിൽക്കെയാണ് ഈ സംഭവം. സംഭവത്തില്‍ കെഎസ്ആര്‍ടിസിയും പ്രാഥമിക പരിശോധന തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam