ഒട്ടൻഛത്രം പദ്ധതി പിൻവലിക്കണം, മുഖ്യമന്ത്രി മൗനം വെടിയണം; ഇന്ന് കോൺഗ്രസിന്‍റെ പ്രാദേശിക ഹർത്താൽ

Published : Aug 04, 2022, 12:11 AM ISTUpdated : Aug 04, 2022, 12:22 AM IST
ഒട്ടൻഛത്രം പദ്ധതി പിൻവലിക്കണം, മുഖ്യമന്ത്രി മൗനം വെടിയണം; ഇന്ന് കോൺഗ്രസിന്‍റെ പ്രാദേശിക ഹർത്താൽ

Synopsis

കൃഷിയ്ക്കും കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെടുകയും ഭാരതപ്പുഴയുടെ തീരം മരുഭൂമിയാകുകയും ചെയ്യാതിരിക്കാൻ ഒട്ടൻ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.

പാലക്കാട്: ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോൺഗ്രസിന്‍റെ ഹർത്താൽ. ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലുമാണ് ഹർത്താലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. 

കേന്ദ്ര സർക്കാരിന്‍റെ അമൃത്, ജലജീവൻ മിഷൻ പദ്ധതികളിൽ നിന്നു 930  കോടി രൂപയ്ക്കാണ് ഒട്ടൻഛത്രം കുടിവെള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്. ഒട്ടൻഛത്രം പദ്ധതിയുടെ ടെണ്ടർ തുറക്കുന്ന ദിവസമായതിനാലാണ് ഓഗസ്റ്റ് നാലിന് ഹർത്താൽ നടത്തുന്നത്. പി എ പി കരാറിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട 7.25 ടി എം എസി വെള്ളം 2018 - ലെ പ്രളയത്തിനു മുമ്പുള്ള രണ്ട് ജലവർഷങ്ങളിൽ ലഭിച്ചിരുന്നില്ല. 2016 - 17 ജലവർഷത്തിൽ 4.37 ടി എം സിയും 2017 - 18 ജലവർഷത്തിൽ 6.24 ടി എം സി യുമാണ് ലഭിച്ചത്. ഇപ്പോൾ ലഭിക്കുന്ന അതിവർഷം നിന്നാൽ അവകാശപ്പെട്ട വെള്ളം ഒരിക്കലും ലഭിക്കാത്ത തരത്തിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടികാട്ടിയാണ് കോൺഗ്രസ് പ്രാദേശിക ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കൃഷിയ്ക്കും കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെടുകയും ഭാരതപ്പുഴയുടെ തീരം മരുഭൂമിയാകുകയും ചെയ്യാതിരിക്കാൻ ഒട്ടൻ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. പാൽ , പത്രം , ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്നൊഴിവാക്കിയതായി സമരസമിതി ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ അറിയിച്ചു. അന്തർ സംസ്ഥാന ജല കരാറിന്‍റെ ചുമതലയുള്ള  മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഗുരുതരമായ മൗനം തുടരുകയാണെന്ന് കഴിഞ്ഞ ദിവസം ഹർത്താൽ പ്രഖ്യാപിക്കവെ ഡി സി സി വൈസ് പ്രസിഡന്‍റ് കൂടിയായ സുമേഷ് അച്യുതൻ ആരോപിച്ചിരുന്നു.

2016ലും 2021ലും എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം ജല വിഷയത്തിൽ കരാർ ലംഘനവും തമിഴ്നാടിന്‍റെ ആധിപത്യവും തടയാൻ കേരളത്തിന് കഴിയുന്നില്ല. ഈ കഴിവുകേട് മുതലെടുത്താണ് തമിഴ്നാട് ഓരോ ചുവടും വെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.  അതേസമയം പറമ്പികുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തമിഴ്‌നാട് നടപടി സ്വീകരിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു.  ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ആണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം  അറിയിച്ചത്.  

Read More : മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

പറമ്പികുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് നല്‍കേണ്ട ജലത്തെക്കുറിച്ചും ചിറ്റൂരില്‍ ജലസേചനത്തിന് നല്‍കേണ്ട ജലത്തെക്കുറിച്ചും പ്രളയ മഴയില്‍ ലഭിക്കുന്ന അധിക ജലത്തില്‍ കേരളത്തിന് ലഭിക്കേണ്ട വിഹിതത്തെക്കുറിച്ചും കരാറില്‍ വ്യക്തമായ വ്യവസ്ഥകളുണ്ട്. മധുരയ്ക്കടുത്തുള്ള ഓട്ടന്‍ഛത്രം, കീരനൂര്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളിലേക്കായി 930 കോടി രൂപയുടെ പദ്ധതിക്കാണ് തമിഴ്‌നാട് ഭരണാനുമതി നല്‍കിയിരിക്കുന്നത്. ഇതു പറമ്പികുളം ആളിയാര്‍ പദ്ധതി കരാറിന്റെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി