കൊച്ചി കോര്‍പ്പറേഷനിലെ ഇ-ഗവേണൻസ്: അഞ്ച് കോടിയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷം

By Web TeamFirst Published Jul 1, 2020, 10:35 AM IST
Highlights

കരാർ പൂർത്തിയാക്കാതെ കൈയ്യൊഴിഞ്ഞ ടിസിഎസ്സിന് അഞ്ച് കോടിയോളം രൂപ നൽകിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിൽ യോഗം
ബഹിഷ്കരിച്ചു

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ  ഇ-ഗവേണൻസ് പദ്ധതി ഇ-ഗവേണൻസ് നടപ്പിലാക്കാൻ ഇൻഫർമേഷൻ
കേരള മിഷനെ നിയോഗിക്കാൻ നഗരസഭ കൗൺസിൽ തീരുമാനം. അതേസമയം കരാർ പൂർത്തിയാക്കാതെ കൈയ്യൊഴിഞ്ഞ ടിസിഎസ്സിന് അഞ്ച് കോടിയോളം രൂപ നൽകിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. നഗരസഭാ പരിധിയിലെ ലക്ഷക്കണക്കിനാളുകളുടെ ജനന, മരണ വിശദാംശങ്ങൾ അടക്കമുളള മുഴുവൻ രേഖകളും ഏത് നിമിഷവും നഷ്ടപ്പെടുമെന്ന് നഗരസഭാ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ഡാറ്റാ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കോര്‍പ്പറേഷന്‍ കൗൺസിൽ യോഗം ചേർന്നത്. ഭരണസംവിധാനത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് ഈ ഗവേണൻസ് പദ്ധതി പാളിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. 22 ഓൺലൈൻ സേവനങ്ങളുടെ മൊഡ്യൂളുകൾ പൂർത്തിയാക്കാൻ നിയോഗിച്ചിരുന്ന ടിസിഎസ് പരിമിതമായ സേവനങ്ങൾ ഓഫ്‍ലൈനായി നൽകുന്നതിന് സോഫസ്റ്റ്‍വെയര്‍ നിർമ്മിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍, ഈ ഗവേണൻസ് പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആരോപണം മേയർ തള്ളി. ഈ ഗവേണൻസ് പദ്ധതി ഐകെഎം ഏറ്റെടുക്കുകയാണെങ്കിൽ നിലവിലെ ഫോർമാറ്റ് മാറ്റുന്നതിന് വിദഗ്ധനെ നിയമിക്കേണ്ടിവരും. നടപടികൾ വേഗത്തിലാക്കുമെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു. നഗരസഭയിലെ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമല്ലാത്തത് കൊവിഡ് കാലത്ത് ഉപഭോക്താക്കൾക്കും തിരിച്ചടിയായിരിക്കുകയാണ്.
 

click me!