ജര്‍മനിയിലെ ബര്‍ണാള്‍ഡ് ഷൂള്‍ട്ടോ എന്ന കമ്പനിയില്‍ മൂന്ന് വര്‍ഷമായി ക്യാപ്റ്റന്‍ പദവിയില്‍ ജോലി ചെയ്യുന്ന സിറാജുല്‍ മുനീര്‍ ഇതിനകം അറുപതിലേറെ രാജ്യങ്ങളിലേക്കാണ് കപ്പലോടിച്ചത്.

മലപ്പുറം: അറുപതിലേറെ രാജ്യങ്ങളിലേക്ക് കപ്പലോടിച്ച് മലപ്പുറം സ്വദേശി. കാളികാവ് ചെങ്കോട്ടിലെ പെവുന്തറ വീരാന്‍കുട്ടി-ഫാത്തിമ ദമ്പതികളുടെ മകനായ സിറാജുല്‍ മുനീറിന് കടല്‍ എന്നും വിസ്മയങ്ങളുടെ സ്വപ്നലോകമായിരുന്നു. പ്ലസ്ടു പഠന ശേഷം പുനെയില്‍ ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ് കോഴ്സിന് ചേര്‍ന്ന സിറാജ് വൈകാതെ മറൈന്‍ സര്‍വീസിലെത്തി. സെക്കന്റ് ഓഫിസര്‍, തേര്‍ഡ് ഓഫിസര്‍, ചീഫ് ഓഫിസര്‍, ക്യാപ്റ്റന്‍ എന്നിങ്ങനെയായിരുന്നു സിറാജിന്റെ സര്‍വീസ് കരിയര്‍ വളർച്ച. മൂന്ന് വര്‍ഷമായി ക്യാപ്റ്റന്‍ പദവിയിലാണ്. കടലിന്റെ ഓളപ്പരപ്പുകളിലൂടെ 17 വര്‍ഷമായി കപ്പലോടിച്ച് മറൈന്‍ സര്‍വീസില്‍ നാടിന് അഭിമാനമാവുകയാണ് സിറാജുല്‍ മുനീര്‍. ജര്‍മനിയിലെ ബര്‍ണാള്‍ഡ് ഷൂള്‍ട്ടോ എന്ന കമ്പനിയില്‍ മൂന്ന് വര്‍ഷമായി ക്യാപ്റ്റന്‍ പദവിയില്‍ ജോലി ചെയ്യുന്ന സിറാജുല്‍ മുനീര്‍ ഇതിനകം അറുപതിലേറെ രാജ്യങ്ങളിലേക്കാണ് കപ്പലോടിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

പസഫിക്കിന്റെ ആഴങ്ങളില്‍ മുങ്ങിത്താഴ്ന്നും മരിയാന ട്രഞ്ച് വഴിയുമെല്ലാം ഏറെ തവണ കപ്പലോടിച്ച അനുഭവങ്ങള്‍ ശരിക്കും വിസ്മയിപ്പിക്കുന്നതാണെന്ന് സിറാജുല്‍ മുനീര്‍ പറയുന്നു. അതേസമയം സോമാലിയന്‍ തീരങ്ങളില്‍ നിന്നടക്കമുള്ള കടല്‍ കൊള്ളക്കാരുടെ ആക്രമണങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തിയുള്ള കപ്പലോട്ടം ഏറെ സാഹസികത നിറഞ്ഞ പ്രഫഷനാണെന്നും സിറാജ് പറയുന്നു.ഭാര്യ നിഷാനക്കും രണ്ട് മക്കള്‍ക്കുമൊപ്പം കുടുംബസമേതം നാട്ടില്‍ അവധി ആഘോഷിക്കുകയാണ് സിറാജുല്‍ മുനീര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം