
തിരുവനന്തപുരം: വിനോദയാത്രയുടെ മറവിൽ കഞ്ചാവ് കടത്തിയ കുടുംബത്തെ ഡാൻസഫ് ടീം പിടികൂടിയത് അതിവിദഗ്ധമായി. കഴിഞ്ഞ ദിവസമാണ് വാഗൺ ആർ കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസുകാരിയും മകളും മരുമകനും അടക്കം മൂന്നുപേരെയാണ് സിറ്റി ഡാൻസാഫ് ടീം കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. തമിഴ്‌നാട്ടിൽ ഉല്ലാസയാത്ര കഴിഞ്ഞു വരികയാണെന്ന് പൊലീസിനേയും എക്സൈസിനും തെറ്റിദ്ധരിപ്പക്കാൻ സകുടുംബവുമായാണ് പ്രതി കാറിലെത്തിയത്. എന്നാൽ സംശയം തോന്നി പരിശോധിച്ച ഡാൻസാഫ് ടീം കഞ്ചാവടക്കം പ്രതികളെ പൊക്കുകയായിരുന്നു.
വലിയവേളി പൗണ്ടുകടവ് തൈവിളാകം ഹൗസിൽ കാർലോസ്(38), ഇയാളുടെ ഭാര്യ ബിന്ദു(33), അമ്മ ദമയന്തി(60) എന്നിവരെയാണ് വെങ്ങാനൂരിൽനിന്ന് ഇന്നലെ രാത്രി പിടികൂടിയത്. ഇവരുടെ മൂന്നു കുട്ടികളും കെ എൽ 01 സി ആർ 8344 എന്ന നമ്പരിലുള്ള കാറിലുണ്ടായിരുന്നു. പള്ളിച്ചല്‍-വെങ്ങാനൂര്‍ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ഇവർ ശ്രമിച്ചത്. ക്ഷേത്ര ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് പരിശോധനയുണ്ടാവില്ലെന്ന് കരുതിയാണ് ഈ വഴി തെരഞ്ഞെടുത്തത്. എന്നാൽ സംശയം തോന്നിയ ഡാൻസഫ് ടീം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കാറിന്റെ ഡിക്കിയിൽ സ്യൂട്ട്കെയ്‌സിനുള്ളിലാണ് കഞ്ചാവ് പൊതികൾ ഒളിപ്പിച്ചിരുന്നത്. ബിന്ദുവിനെ നേരത്തെ സിറ്റി ഡാൻസാഫ് സംഘം വെട്ടുകാട് ബാലൻ നഗറിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയ നാലുകിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. കാർലോസും കഞ്ചാവ് കേസുകളികളിൽ ഉൾപ്പെട്ടയാളാണ്. ഇവരെ വിഴിഞ്ഞം പൊലീസിന് കൈമാറി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam