വീട്ടുകാരെ ഭയന്നു, കിട്ടിയ ഭക്ഷണം പങ്കിട്ടു; 10 വർഷത്തെ ഒളിവ് ജീവിതവും പ്രണയകഥയും വിവരിച്ച് റഹ്മാനും സജിതയും

By Web TeamFirst Published Jun 10, 2021, 2:33 PM IST
Highlights

റഹ്മാനുമായി പ്രണയത്തിലായിരുന്നു. വേറെ വീട് എടുത്ത് മാറാനുള്ള സാഹചര്യങ്ങളില്ലാത്ത സമയത്താണ് ഒളിവ് ജീവിതം തുടങ്ങിയതെന്നും നെന്മാറയില്‍ യുവാവിന്‍റെ വീട്ടുകാര്‍ പോലുമറിയാതെ യുവാവിന്‍റെ മുറിയില്‍ ഒളിച്ച് താമസിച്ച യുവതി പറയുന്നു

പത്ത് വർഷക്കാലം ഒളിച്ച് താമസിച്ചത് വീട്ടുകാരെ ഭയന്നെന്ന് സജിത. റഹ്മാനുമായി പ്രണയത്തിലായിരുന്നു. വേറെ വീട് എടുത്ത് മാറാനുള്ള സാഹചര്യങ്ങളില്ലാത്ത സമയത്താണ് ഒളിവ് ജീവിതം തുടങ്ങിയതെന്നും നെന്മാറയില്‍ യുവാവിന്‍റെ വീട്ടുകാര്‍ പോലുമറിയാതെ യുവാവിന്‍റെ മുറിയില്‍ ഒളിച്ച് താമസിച്ച യുവതി പറയുന്നു. മുറിയിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ഒരുക്കി എന്ന വാർത്തകൾ തെറ്റാണെന്നും ഇപ്പോഴും തന്നെ മാനസിക രോഗി ആക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നുണ്ടെന്നും റഹ്മാന്‍ പറയുന്നു. പത്ത് വര്‍ഷക്കാലം ഒറ്റമുറിയില്‍ തന്നെയായിരുന്നു താമസമെന്നും റഹ്മാന് കിട്ടുന്ന ഭക്ഷണത്തിന്‍റെ പകുതി കഴിച്ചായിരുന്നു മുന്നോട്ട് പോയത്. ലോക്ക്ഡൌണ്‍ ആരംഭിച്ചപ്പോള്‍ വീട്ടില്‍ നിന്ന് ഭക്ഷണം കിട്ടാതെ ആയപ്പോഴാണ് വാടക വീട്ടിലേക്ക് മാറിയതെന്നും ഇവര്‍ പറയുന്നു.

പാലക്കാട് നെന്മാറയില്‍ പ്രണയിച്ച  പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ സജിതയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു വിവരവും ലഭിച്ചില്ല. പത്ത് വര്‍ഷക്കാലം അയിലൂര്‍ സ്വദേശിയായ റഹ്മാന്റെ വീട്ടില്‍ മാതാപിതാക്കളുടെയും സഹോദരിയുടെയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് വ്യക്തമായത് കഴിഞ്ഞ ദിവസമാണ്. മൂന്ന് മാസം മുമ്പ് കാണാതായ യുവാവിനെ നെന്മാറ നഗരത്തില്‍ നിന്ന് സഹോദരൻ തിരിച്ചറിഞ്ഞു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്നുള്ള ചോദ്യംചെയ്യലിലാണ് സ്വന്തം വീട്ടിൽ പത്തുവർഷക്കാലം പെൺകുട്ടിയെ ഒളിപ്പിച്ച് താമസിച്ച് വിവരം യുവാവ് പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയെ മുറിയില്‍ വീട്ടുകാര്‍ കാണാതിരിക്കാന്‍ ചില സംവിധാനങ്ങളൊരുക്കിയിരുന്നു. ശുചിമുറിയടക്കം പെണ്‍കുട്ടി പോയിരുന്നത് രഹസ്യവാതിലിലൂടെയാണ്. ഭക്ഷണവും വെള്ളവുമല്ലാം യഥാസമയം വീട്ടുകാരറിയാതെ യുവാവ് ലഭ്യമാക്കിയിരുന്നു. വീട്ടിലുള്ളവരുടെ കണ്ണില്‍പെടാതിരിക്കാന്‍ ജാഗ്രതയോടെയായിരുന്നു നീക്കങ്ങള്‍.

പെണ്‍കുട്ടിക്ക് വലിയ അസുഖങ്ങളൊന്നും ഇക്കാലയളവിലുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. അതേ വീട്ടിൽ കഴിഞ്ഞിരുന്നതായി യുവതിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും പറഞ്ഞ സജ്ജീകരണങ്ങൾ ഇവരുടെ മുറിയിൽ ഉണ്ടായിരുന്നതായി നെന്മാറ പൊലീസും പറയുന്നു. മൂന്നുമാസം മുമ്പ് യുവാവ് , രഹസ്യമായി പെൺകുട്ടിയെയും കൂട്ടി വിത്തനശ്ശേരിയിലെ വാടക  വീട്ടിലേക്ക് മാറി യുവാവുമൊത്ത് കഴിയാനുള്ള താല്‍പര്യം അറിയിച്ചതോടെ പൊലീസ് കേസ് തീര്‍പ്പാക്കിയിരുന്നു. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!