
ചേര്‍ത്തല: അന്യായമായി പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം അഭിഭാഷക കമ്മീഷന്‍ പൊലീസ് സ്‌റ്റേഷനില്‍ പരിശോധന നടത്തി. തണ്ണീര്‍മുക്കം ചാണിയില്‍ വീട്ടില്‍ അനൂപ് അഭിഭാഷകനായ എം എം നിയാസ് വഴി നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് സ്റ്റേഷന്‍ പരിശോധന നടത്താനുളള ഉത്തരവ് ഉണ്ടായത്.
തന്റെ സഹോദരനെ വീട്ടില്‍ നിന്നും കസ്റ്റഡിയലെടുത്ത് പൊലീസ് സ്‌റ്റേഷനില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നുവെന്നു കാട്ടിയായിരുന്നു ഹര്‍ജി. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ജഡ്ജി അരുണ്‍ എം കുരുവിളയാണ് ഉത്തരവിട്ടത്. പരിശോധനക്കായി അഭിഭാഷകനായ സരുണ്‍ രാധാകൃഷ്ണനെ കമ്മീഷനായും നിയമിച്ചു.
പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെയാണ് പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിവരം. 21ന് ഉച്ചക്ക് ശേഷം ചേര്‍ത്തല സ്‌റ്റേഷനില്‍ പരിശോധന നടത്തിയ കമ്മീഷന്‍ കസ്റ്റഡിയിലെടുത്തവരെ സ്‌റ്റേഷനില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. 18ന് കസ്റ്റഡിയിലെടുത്തവരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാതെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ഇത് നിയമ വിരുദ്ധമാണെന്നും കമ്മീഷനായ സരുണ്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ നിയമവ്യവസ്ഥപാലിക്കാനുള്ള സ്വാഭാവിക നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപെടുത്തുമെന്നും ചേര്‍ത്തല ഇന്‍സ്പെക്ടര്‍ പി ശ്രീകുമാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam