തിരുവനന്തപുരത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ആറുമാസത്തേക്ക് നാടുകടത്തി. 

തിരുവനന്തപുരം: ജില്ലയിൽ ഗുണ്ടാ-ക്രിമിനൽ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം നാടുകടത്തി. മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരായ എൻ. ഫഹദ്, എ. ആഷിക് എന്നിവരെയാണ് തിരുവനന്തപുരം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തിയത്.മംഗലപുരം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആണ് ആറുമാസക്കാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. നിരവധി അക്രമസംഭവങ്ങളിൽ പങ്കാളികളായ ഇവർ ഉൾപ്പെട്ട ക്രിമിനൽ സംഘം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അണ്ടൂർക്കോണം പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളാണ്. ഈ കേസിൽ ഏറെനാൾ റിമാൻഡിലായിരുന്ന ഇവർ നിലവിൽ ജാമ്യത്തിൽ ഇറങ്ങി കഴിയുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇവരുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ്, കാപ്പ പ്രകാരം കടുത്ത നടപടിയുമായി പൊലീസ് മുന്നോട്ട് പോയത്. ജില്ലയിലെ ക്രമ സമാധാന നില തകർക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred