
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച നാല് പേര്‍ കൂടി രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഏറാമല, എടച്ചേരി, അഴിയൂര്‍ സ്വദേശികളാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയ കോഴിക്കോട് സ്വദേശികളുടെ എണ്ണം 17 ആയി. ഒരു തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ ഏഴ് പേരാണ് ഇപ്പോള്‍ പോസിറ്റീവായി ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുകൂടാതെ ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളേജില്‍ പോസിറ്റീവായി ചികിത്സയിലുണ്ട്.
ജില്ലയില്‍ ഇന്ന് 143 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,965 ആയി. 1019 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി വന്ന 26 പേര്‍ ഉള്‍പ്പെടെ 58 ആളുകളാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 28 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 883 സ്രവ സാംപിളുകള്‍ പരിശോധനയ്‍ക്ക് അയച്ചതില്‍ 840 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 810 എണ്ണം നെഗറ്റീവ് ആണ്. 43 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 21 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 97 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 3186 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 10558 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
ജില്ലയിലെ കോവിഡ് വ്യാപനം പഠന വിധേയമാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാര്‍ഥം ഏപ്രില്‍ 21, 23, 25 തീയതികളിലായി യഥാക്രമം തിരുവള്ളൂര്‍, അഴിയൂര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 50 സാംപിളുകളുടെ ഫലം എല്ലാം നെഗറ്റീവ് ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. സമൂഹ വ്യാപനം പരിശോധിക്കുന്നതിനും ഗവേഷണ ആവശ്യാര്‍ത്ഥവുമായാണ് സാംപിളുകള്‍ ശേഖരിച്ചത്.
Read more: ദില്ലി സിആര്‍പിഎഫ് ക്യാമ്പില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതര്‍ 32 ആയി
ഇതിന്റെ തുടര്‍ച്ചയായി മാര്‍ച്ച് 26 ന് ഹോട്ട്‌സ്‌പോട്ടുകളായ കോഴിക്കോട് കോര്‍പ്പറേഷന്‍, എടച്ചേരി, അഴിയൂര്‍, ഏറാമല, കോടഞ്ചേരി പഞ്ചായത്ത് പരിധിയില്‍ നിന്ന് 344 സാംപിളുകള്‍ കൂടി പരിശോധനയ്‍ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭ്യമായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam