
കൊച്ചി: കൊവിഡ് (Covid) വ്യാപനം രൂക്ഷമായ എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി (TPR) നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 30 ന് മുകളിൽ. ഇന്ന് 3204 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ വിലയിരുത്തൽ.
ടിപിആർ ഉയർന്ന് തന്നെ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കാ൯ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടിപിആർ 30ന് മുകളിൽ തുടരുന്ന ജില്ലകളിൽ പൊതുപരിപാടികൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കും ഇത് ബാധകമാണ്. കൊവിഡ് പ്രതിരോധത്തിൽ അലംഭാവവും ക്വാറന്റീനിലെ വിട്ടുവീഴ്ച്ചയും ഒരുതരത്തിലും പാടില്ലെന്ന് യോഗം അഭ്യർത്ഥിച്ചു.
അതേ സമയം, പരിശോധനകൾ കുറഞ്ഞിട്ടും സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇന്ന് 18,123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 59,314 സാംപിളുകൾ പരിശോധിച്ചപ്പോൾ 30.55 ആണ് ടിപിആർ. എറണാകുളത്തിന് പുറമെ തിരുവനന്തപുരത്തും മൂവായിരത്തിലേറെ രോഗികളുണ്ട്. തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകൾ ആയിരം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണവും ഒരു ലക്ഷം കടന്ന് കുതിക്കുകയാണ്. 1,03864 പേരാണ് ചികിത്സയിലുള്ളത്. പ്രതിവാര കണക്കനുസരിച്ച് ആശുപത്രിയിലുള്ളവരുടെ എണ്ണത്തിൽ 77 ശതമാനവും, ഐസിയു കേസുകളിൽ 14 ശതമാനവും, വെന്റിലേറ്റർ കേസുകളിൽ 3 ശതമാനവും ഓക്സിജൻ കിടക്കകളിലെ രോഗികശുടെ എണ്ണം 21 ശതമാനവും കൂടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam